കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ബുധനാഴ്ച 25 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം നടത്തിയ ഐ.എസ്. ഭീകരരിൽ ഒരാൾ കാസർകോട് സ്വദേശി.
കഴിഞ്ഞ വർഷം അഫ്ഗാനിസ്താനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ മരിച്ചെന്നു കരുതിയ മുഹമ്മദ് മൊഹ്സിൻ (30) ആണ് ഇയാളെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
കാബൂളിലെ ഹർ റായി സാഹിബ് ഗുരുദ്വാര ആക്രമിച്ച മൂന്നു ഭീകരരിൽ ഒരാൾ അബു ഖാലിദ് അൽ ഹിന്ദിയാണെന്ന് അവകാശപ്പെട്ട് വ്യാഴാഴ്ച ഐ.എസ്.
പ്രചാരണമാസികയായ അൽ നബയിൽ ഫോട്ടോ വന്നിരുന്നു. ടൈപ്പ് 56 അസാൾട്ട് റൈഫിൾ പിടിച്ച് ഒരു വിരലുയർത്തി നിൽക്കുന്ന ഈ ഫോട്ടോ മൊഹ്‌സിന്റേതാണെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.
കഴിഞ്ഞ ജൂൺ 18-നാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന വാർത്ത വന്നത്. നാടുവിടുമ്പോൾ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു മൊഹ്‌സിൻ.
25-ന് വൈകീട്ടാണ് മൂന്ന് ഐ.എസ്. ഭീകരർ ഗുരുദ്വാരയിൽ ആക്രമണം നടത്തിയത്. ആറുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷം അഫ്ഗാൻ സുരക്ഷാസേന ഭീകരരെ വധിച്ച് 80-ഓളം ബന്ദികളെ മോചിപ്പിച്ചിരുന്നു.
മൊഹ്‌സിൻതന്നെയാണ് അബു ഖാലിദ് അൽ ഹിന്ദിയെങ്കിൽ ഐ.എസിലെ രണ്ടാം ഇന്ത്യൻ ചാവേറാകും ഇയാൾ. 2015 ഓഗസ്റ്റിൽ ഐ.എസ്. പ്രവർത്തകനായ അബു യൂസഫ് അൽ ഹിന്ദി എന്ന ഷാഫി അർമർ ധാക്കയിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കർണാടകയിലെ ഭട്കൽ സ്വദേശിയായ ഇയാൾ ഇന്ത്യൻ മുജാഹിദ്ദീൻ അംഗമായിരുന്നു. അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഷാഫി.
click and follow Indiaherald WhatsApp channel