പുതിയ കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 10 മണി മുതൽ! എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഇതിനു മുന്നോടിയായി 68 പോളിങ് ബൂത്തുകളിലെ ബാലറ്റ് പെട്ടികൾ രാജ്യതലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്തു സജ്ജീകരിച്ച സ്ട്രോങ് റൂമിലേക്ക് എത്തിച്ചിരുന്നു. ഉച്ചയോടെ ഫലപ്രഖ്യാപനം നടക്കും.മല്ലികാർജുൻ ഖാർഗെയോ, ശശി തരൂരോ? 24 വർഷത്തിനുശേഷം ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്. രാജ്യശ്രദ്ധയാകർഷിച്ച കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന് നടക്കും.രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. സ്ട്രോംങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് പെട്ടികൾ ആദ്യം പുറത്തെടുക്കും. ശേഷം പെട്ടിക്കുള്ളിലെ ബാലറ്റ് പേപ്പറുകൾ കൂട്ടികലർത്തും.





    100 ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റിയ ശേഷം നാലു മുതൽ ആറുവരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. 93.48 ആണ് പോളിങ് ശതമാനം. എഐസിസിയിലും പിസിസികളിലുമായി 67 പോളിങ് ബൂത്തുകളും ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരുന്നത്.കർണാടകത്തിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരും തമ്മിലാണ് മത്സരം നടന്നത്. ഗാന്ധി കുടുംബത്തിൻ്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാർഗെയ്ക്ക് തന്നെയായിരിക്കും വിജയമെന്നാണ് വിലയിരുത്തൽ. എന്നാൽ പാർട്ടിക്ക് പുതിയ ഊർജം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി മത്സരത്തിനിറങ്ങിയ തരൂർ പിടിക്കുന്ന വോട്ടുകളും ശ്രദ്ധേയമാകും.




  അതിനിടെ, വോട്ടെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചു ശശി തരൂർ രംഗത്തെത്തി. ഉത്തർപ്രദേശ്, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിൽ ക്രമക്കേട് ഉണ്ടെന്നാണ് തരൂരിൻ്റെ ആരോപണം. വ്യാപക ക്രമക്കേട് നടന്നത് യുപിയിലാണെന്നും ഇവിടുത്തെ വോട്ടുകൾ എണ്ണരുതെന്നും അസാധുവാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചു. 17 ന് രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലുമണിക്കാണ് അവസാനിച്ചത്.



തുടർന്ന് 68 ബാലറ്റ് പെട്ടികൾ സ്ട്രോങ് റൂമിലേക്ക് മാറ്റി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായാണ് നടന്നതെന്ന് കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. പുതിയ അധ്യക്ഷൻ നെഹ്റു കുടുംബത്തിൻ്റെ നിർദേശങ്ങൾക്ക് ചെവി കൊടുക്കണമെന്ന് മുതിർന്ന നേതാവ് പി ചിദംബരം പറഞ്ഞു.

Find out more: