ഇപ്പോഴും എന്തിനാണ് വിദ്യാർത്ഥികൾക്ക് പ്രൊവിഷണൽ സർട്ടിഫിക്കറ്റ്? മന്ത്രി ബിന്ദുവിന് നിർദേശങ്ങളുമായി മുരളി തുമ്മാരുകുടി! നിലവിലെ വിദ്യാഭ്യാസരംഗത്തിന് ഒട്ടേറെ പോരായ്മകൾ ഉണ്ടെന്നും മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയമാണ് ഇത് പൊളിച്ചെഴുതാൻ ഏറ്റവും മികച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ സമാനസ്വഭാവമുള്ള യൂണിവേഴ്സിറ്റികളെ സംയോജിപ്പിക്കുന്നത് അടക്കമുള്ള നവീന ആശയങ്ങളാണ് തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചത്. മന്ത്രി ആർ ബിന്ദുവിനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം ഉടച്ചു വാർക്കുന്നതിനായി മന്ത്രി ആർ ബിന്ദുവിന് മൂന്ന് നിർദേശങ്ങളുമായി അന്താരാഷ്ട്ര ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. നമ്മുടെ സർവകലാശാലകളിൽ ഭൂരിപക്ഷവും പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളാണെന്നും ഇവയിൽ മൊത്തം 10 ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. വിദ്യാർഥികൾക്ക് സർവകലാശാലയിൽ പോകേണ്ട ആവശ്യങ്ങൾ തന്നെ കുറവായതിനാൽ മേഖലാടിസ്ഥാനത്തിൽ സർവകലാശാല ഉണ്ടാകുന്നതിലും നല്ലത് ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു മികച്ച സർവകലാശാല ഉണ്ടാകുന്നതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനെ ആഗോളതലത്തിൽ 500 റാങ്കിനുള്ളിലെങ്കിലും എത്തിക്കണം. പരീക്ഷാ നടത്തിപ്പ് സർവകലാശാലകളെ എല്ലാം കൂടി മൊത്തത്തിൽ ഒരു അഫിലിയേറ്റഡ് അഥവാ ടീച്ചിങ് സർവകലാശാലയാക്കി മാറ്റണമെന്നാണ് അദ്ദേഹത്തിൻ്റെ നിർദേശം. സാങ്കേതികവിദ്യയുടെ കാലത്ത് കേരളത്തിലെ 10 ലക്ഷം വിദ്യാർഥികളെ ഒറ്റ സംവിധാനം വഴി കൈകാര്യം ചെയ്യുക എന്നത് നിസ്സാരമാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ നിലവിൽ ഇരുപതോളം സർവകലാശാലകൾ ഉണ്ടെങ്കിലും പല സർവകലാശാലകളിലെയും ഭൂരിപക്ഷം വിദ്യാർഥികളും പഠിക്കുന്നത് സർവകലാശാലയ്ക്ക് പുറത്താണ് എന്ന് തുമ്മാരുകുടി ചൂണ്ടിക്കാണിക്കുന്നു.സാങ്കേതികവിദ്യ പുരോഗമിച്ച കാലത്ത് കോഴ്സ് പൂർത്തിയാക്കി പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് അന്നു തന്നെ ഡിഗ്രി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാനായി ഓൺലൈൻ ഫോം പൂരിപ്പിക്കുകയും മാർക്ക് ലിസ്റ്റുകളുടെയെല്ലാം സെൽഫ് അറ്റസ്റ്റഡ് കോപ്പി സമർപ്പിക്കുകയും വേണം.
എന്നാൽ ഈ രേഖകളുടെയെല്ലാം പകർപ്പ് സർവകലാശാലയിൽ തന്നെ ഉണ്ടായിരിക്കേ എന്തിനാണ് അനാവശ്യ നടപടികൾ എന്ന് അദ്ദേഹം ചോദിക്കുന്നു. ഡിഗ്രി സർട്ടിഫിക്കറ്റിനു മുൻപു നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് ഇന്നത്തെ കാലത്ത് ഒരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി കോളേജിൽ ചേരുന്ന സമയത്തു തന്നെ എസ്എസ്എൽസി ബുക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന വിദ്യാഭ്യാസ രേഖകൾ അടക്കം സമർപ്പിച്ചിട്ടുണ്ടാകുമെന്നും ഈ രേഖകൾ വീണ്ടും ആവശ്യപ്പെടുന്നത് വിദ്യാർഥികൾക്ക് സമയനഷ്ടം ഉണ്ടാക്കുന്ന കാര്യം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് കൃഷിയും സംഗീതവും പഠിക്കുന്നതിന് സാഹചര്യമില്ല. എന്നാൽ ഇത്തരം വിലക്കുകൾ ഒഴിവാക്കി കേരളത്തിലെ ഏതു ക്യാംപസിലും വിഷയങ്ങൾ ഇടകലർത്തി പഠിക്കാനുള്ള സൗകര്യം ഉണ്ടാകണം.
സാങ്കേതിക സർവകലാശാലയും കാർഷിക സർവകലാശാലയും പരസ്പരം കെട്ടിയടച്ച കോട്ടകളാകുന്നത് സാമ്പത്തികമായും അക്കാദമികമായും തെറ്റായ രീതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യൂണിവേഴ്സിറ്റിയുടെ പക്കലുള്ള രേഖകളുടെ പകർപ്പ് തന്നെ ഓരോ ആവശ്യത്തിനും വിദ്യാർഥികളിൽ നിന്ന് ആവശ്യപ്പെടുന്നത് ഉദ്യോഗസ്ഥരുടെയും സമയം പാഴാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ വായനക്കാരുടെ പ്രതികരണങ്ങളും തുമ്മാരുകുടി ആവശ്യപ്പെട്ടിട്ടുണ്ട്.നമ്മുടെ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരെ പലരും മോശം പറയാറുണ്ടെങ്കിലും അടിസ്ഥാന പ്രശ്നം സംവിധാനത്തിൻ്റേതാണെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. അക്കാദമികമായി വലിയ മികവുള്ളവർ വൈസ് ചാൻസലർമാരായിട്ടും എന്തുകൊണ്ടാണ് ഇത്തരം നടപടികൾ നിലനിൽക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
Find out more: