ഞാൻ തെറ്റുകാരനല്ല, യേശു തുണയുണ്ട് കൂടെ; വിജയകുമാർ പറയുന്നു! 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ, 2009 ഫെബ്രുവരി 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നതും. എന്നാൽ വിജയകുമാർ ഞരമ്പ് മുറിച്ചതിന് വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വിജയകുമാറിനെ കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇപ്പോഴിതാ താൻ ആ സംഭവത്തിൽ തെറ്റുകാരനല്ല എന്ന് പറയുകയാണ് നടൻ. കഴിഞ്ഞദിവസമാണ് വിജയകുമാർ കുറ്റമുക്തനായ വാർത്ത പുറത്തുവരുന്നത്. വിജയകുമാർ കടലാസ് മുറിക്കുന്ന കത്തി കൊണ്ട് കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നായിരുന്നു കേസ്. ഒരുപാട് പൈസ മുടക്കി ഈ കേസിന് പിന്നാലെ പോയത് ഈ ഒരു ദിവസത്തിന് വേണ്ടി ആയിരുന്നു എന്ന് പറയുകയാണ് നടൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ. എന്റെ മനസ്സാക്ഷിക്കും സമൂഹത്തിനും കുടുംബത്തിനും അറിയാം ഞാൻ തെറ്റുകാരനല്ല എന്ന്.
അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ വിധി, അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇത്ര ആത്മധൈര്യത്തോടുകൂടി ഈ കേസ് വിജയകരമായി പൂർത്തിയാക്കാൻ എന്റെ യേശു എന്നെ സഹായിച്ചു എന്ന് താൻ വിശ്വസിക്കുന്നതായും നടൻ പറഞ്ഞു. കുറച്ചുകൂടി ദീർഘവീക്ഷണത്തിലൂടെ സംഘടന മുന്നോട്ടുപോയാൽ സംഘടനയ്ക്ക് നല്ലത് - ഈ ഒരു ചെറിയ ഉപദേശം കൂടി നൽകണമെന്ന് ആഗ്രഹമുണ്ട്. അവർക്കിത് വേണമെങ്കിൽ എടുക്കാം, അല്ലെങ്കിൽ എടുക്കാതിരിക്കാം- എന്നും അഭിമുഖത്തിൽ വിജയ കുമാർ പറഞ്ഞു.വിധി വന്നതിനുശേഷം അമ്മയിൽനിന്ന് ആരും വിളിച്ചിട്ടില്ല.അമ്മയിലെ 75 ശതമാനം ആളുകൾക്കും കേസുകൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്- എന്നും നടൻ വ്യക്തമാക്കി.
പെണ്ണുപിടിയന്മാരെയും ബലാൽസംഗ കേസിലെ പ്രതികളെയും ചേർത്തുപിടിച്ച് വാരിപ്പുണരുന്ന ഒരു സംഘടനയായി അമ്മ മാറരുത്. കേരളത്തിലെ ഒരാൾക്ക് എതിരെയും ഇനിയെങ്കിലും ഇത്തരം കേസുകൾ ഉണ്ടാവരുത് എന്ന ആഗ്രഹം കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമയ്ക്കുക, അതുമായി 13 വർഷം ഒരാളെ നടത്തിക്കുക, അങ്ങനെ വളരെ മോശം അനുഭവമാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽനിന്ന് ഉണ്ടായത് എന്നും നടൻ പറഞ്ഞു. മാനനഷ്ടക്കേസുകൾ കൊടുക്കണമെന്നുണ്ട് എന്നും നടൻ വ്യക്തമാക്കി. അതുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കിയവർക്കെതിരെയാണത്.
കേസന്വേഷണത്തിന്റെ ഭാഗമായി എന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കേസ് റജിസ്റ്റർ ചെയ്യാതെ ഒരു ദിവസം കരുതൽ തടങ്കലിൽ നിർത്തി. ആലുവ സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു കേസ് അവർ പിന്നീട് പറവൂർ സ്റ്റേഷനിലേക്ക് മാറ്റുക ആയിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് അവർ എഴുതി ചേർത്തത്. ലോകത്ത് മറ്റൊരു ഇടത്തും പോകാതെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഓടിച്ചെന്ന് ആത്മഹത്യയ്ക്കു ശ്രമിക്കേണ്ട ഗതികേട് ആർക്കാണ് ഉള്ളത് എന്നുമാണ് നടൻ ചോദിക്കുന്നു.2008 ലേത് പലിശ ഇടപാടുമായി ബന്ധപ്പെട്ട കേസ് ആയിരുന്നു.
Find out more: