കഠിന കഠോരമീ അണ്ഡകടാഹം! ഇന്നലെകളിൽ നിന്നും ഒർത്തെടുക്കുന്ന ഒരു കഥാകാലമാണ് കോവിഡിനെ തുടർന്ന് നമുക്ക് കടന്നു പോയത്. അന്നുവരെ പരിചിതമല്ലാത്ത സാഹചര്യങ്ങളിലൂടെ നാം ഓരോരുത്തരും അതിജീവിക്കുകയായിരുന്നു. ചുറ്റുമുള്ള ലോകത്തിൽ ഇനിയും നന്മ വറ്റിയിട്ടില്ലാത്ത മനുഷ്യരെ നാം കണ്ടു. ഇപ്പോൾ തിയറ്ററിലെത്തിയ കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയും അത്തരത്തിൽ കഴിഞ്ഞ നാളുകളിലെ കോവിഡ് കാലത്തെ മനസ് തൊടുന്ന ചില കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ എത്തിക്കുന്നത്. കഴിഞ്ഞു പോയ കാലത്തിൻ്റെ ഓർമപ്പെടുത്തലുകൾ ഇന്ന് നമുക്ക് കഥകളാണ്. നഷ്ടങ്ങളും നേട്ടങ്ങളുമൊക്കെ ഒരു സ്വപ്നംപോലെ ഓർത്തെടുക്കുമ്പോൾ ചെറു പുഞ്ചിരിയും വേദനയും കണ്ണീർ നനവുമൊക്കെ അത്തരം കഥകൾ നമ്മളെ തൊട്ടുതലോടും. കോഴിക്കോട് കല്ലായിക്കു സമീപം കടപ്പുറം മേഖലയിലാണ് ബച്ചുവിൻ്റെ വീട്. കടലിനോട് ചേർന്നു നിൽക്കുമെങ്കിലും മത്സ്യത്തൊഴിലൊന്നുമല്ല ബച്ചുവിന്. പന്തൽ വർക്കും മാസ്ക് കച്ചവടവുമൊക്കെയായി ജീവിതത്തിൽ വിജയിക്കുന്നതിനായി ഓരോ ബിസിനസ് ചെയ്യുകയാണ്.




ബച്ചുവിൻ്റെ അച്ഛൻ വിദേശത്താണ്. അവിടെ നല്ലൊരു ജോലി തരപ്പെടുത്തി മകനെ അവിടേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ബച്ചുവിന് നാട്ടിൽ തന്നെ ബിസിനസൊക്കെ ചെയ്യാനാണ് ആഗ്രഹം. അമ്മയും സഹോദരിമാരുമൊക്കെയായി പ്രാരാബ്ധ ജീവിതം മുന്നോട്ടു പോകുമ്പോൾ അപ്രതീക്ഷിതമായി നേരിടുന്ന പ്രതിസന്ധിയിലേക്കാണ് പ്രേക്ഷകരെ ചിത്രം കൂട്ടിക്കൊണ്ടു പോകുന്നത്. ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ലോക്ഡൌണിനു ശേഷമുള്ള കോവിഡ് കാലത്തെ ജീവിത സാഹചര്യത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ആദ്യ പകുതിയിൽ ബച്ചുവിൻ്റെയും സുഹൃത്തുക്കളുടെയും കുടുംബത്തിൻ്റെയും ഫീൽ ഗുഡ് അന്തരീക്ഷത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം രണ്ടാം പകുതിയിൽ പ്രേക്ഷകരെ വൈകാരികമായി ചേർത്തു പിടിച്ചിരിക്കുന്നു.





സാധാരണക്കാരനായ ബച്ചു കടന്നു പോകുന്ന ഓരോ നിമിഷവും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാൽ തന്നെ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ കഥാപാത്രങ്ങളുടെ വൈകാരിക നിമിഷങ്ങൾ പ്രേക്ഷകരുടേ അനുഭവങ്ങളായി മാറുന്നതാണ് ചിത്രത്തിൻ്റെ പോസിറ്റീവായി മാറുന്നത്. ഓരോരുത്തരും അനുഭവിച്ചറിഞ്ഞ കോവിഡ് കാലത്തെ സന്ദർഭങ്ങളിലേക്ക് പ്രേക്ഷകരെ വീണ്ടും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ചിത്രം. മുമ്പു കണ്ട കഥാപാത്രങ്ങളിൽ നിന്നും വിഭിന്നമായി ഹാസ്യ ചേരുവകളില്ലാത്ത, പ്രാരാബ്ധക്കാരനായ, പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരനായി പ്രേക്ഷകർക്കു പരിചയമുള്ള കഥാപാത്രമായി മാറാൻ ബേസിലിനു സാധിച്ചിട്ടുണ്ട്.





 ഇന്ദ്രൻസ്, ബിനു പപ്പു, സുധീഷ്, നിർമൽ പാലാഴി, ശ്രീജ രവി, ഷിബില ഫറ, പാർവതി കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചെറിയ കഥയിൽ വ്യക്തത്വമുള്ള ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ തിരക്കഥാകൃത്ത് ഷർഹദിനു കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അമ്മ വേഷത്തിലെത്തിയ ശ്രീജ രവി, സഹോദരിയായെത്തിയ ഷിബില ഫറ, പാർവതി കൃഷ്ണ എന്നിവരൊക്കെ തന്നെ വളരെ ബോൾഡായി പകർന്നാടിയിരിക്കുന്നു. കഥാപാത്രങ്ങളിൽ ഇക്കുറിയും നായകനായെത്തി പ്രേക്ഷക ഇഷ്ടം നേടുകയാണ് ബേസിൽ ജോസഫ്. നിസഹാതയും ആത്മരോഷവും സഹതാപവുമെല്ലാം അനായാസം ആ കഥാപാത്രത്തിലൂടെ പകർന്നാടാൻ ബേസിലിനു കഴിഞ്ഞിട്ടുണ്ട്.  കോവിഡ് കാലത്ത് സഹജീവികളുടെ സ്നേഹവും കരുതലും ഇടപഴകലും നേരിട്ടറിഞ്ഞ പ്രേക്ഷകർക്ക് വീണ്ടും അതിൻ്റെ ഓർമപ്പെടുത്തലായി മാറുന്നതിനൊപ്പം അച്ഛൻ, അമ്മ എന്ന വൈകാരികതയുടെ ഫീൽ കൃത്യമായി തൊട്ടറിയിക്കുന്നുണ്ട് ചിത്രം. 





തിരക്കിൽ എപ്പഴോ മറന്നു പോകുന്ന അവരുടെ സ്നേഹത്തിൻ്റെ തിരിച്ചറിവോ, ഒരു സ്മരണയോ സൃഷ്ടിക്കുകയാണ് ചിത്രത്തിൽ. വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴും മനസിൽ ഒരിത്തിരി സ്നേഹവും പുഞ്ചിരിയും നിറച്ച് കഥയെ പറഞ്ഞവസാനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മുഹാഷിൻ എന്ന സംവിധായകന് പ്രേക്ഷക ഹൃദയത്തെ തൊട്ടുണർത്തുന്ന കഥകളേറെ പറയാൻ ഇവിടെ ഇടമുണ്ടെന്ന് ചിത്രം തെളിയിക്കുകയാണ്.  ചെറിയ ബജറ്റിൽ പരിചിതമായ ജീവിതങ്ങളെ കോർത്തിണക്കി ഒരുക്കിയ ചിത്രം ഫീൽ ഗുഡ് എന്നതിനപ്പുറം വൈകാരികമായി പ്രേക്ഷകരെ ഒപ്പം ചേർത്ത് കഥ പറയുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ പതിവു കാഴ്ചകളുടെ ആവർത്തനങ്ങളിൽ ചിലപ്പോഴൊക്കെ പ്രവചനാത്മകമായ അന്തരീഷത്തിലേക്ക് കഥ എത്തുന്നുണ്ടെന്നത് കഥയുടെ താളക്കുറവിനു കാരണമാകുന്നു. എങ്കിലും മനസ് നിറയ്ക്കുന്ന സന്ദർഭങ്ങളിലൂടെ ഹൃദയം തൊട്ട് പുഞ്ചിരി സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇത് നല്ല ചില മനുഷ്യരുടെ അണ്ഡകടാഹത്തിൻ്റെ കഥയാണ്.
 

Find out more: