പാക് അധീന കശ്മീരിൽ സംഭവിക്കുന്നതെന്ത്? മിർപുരിലും ആസാദ് ജമ്മു കശ്മീരിലും മാർക്കറ്റുകളും സ്കൂളുകളും രണ്ടാം ദിവസവും അടഞ്ഞുകിടന്നു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 90ലധികം പേർക്ക് പരിക്കേറ്റു. പാകിസ്ഥാൻ്റെ അധീനതയിലുള്ള കശ്മീരിൽ എന്താണ് സംഭവിക്കുന്നത്?  പാക് അധീന കശ്മീരിൽ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ സംഘർഷം ഉടലെടുത്തതോടെ സാധാരണ ജീവിതം താറുമാറായി. കറണ്ട് ബില്ലിൽ ഏർപ്പെടുത്തിയ ഉയർന്ന നികുതിയെ തുടർന്ന് വിലക്കയറ്റം രൂക്ഷമായതോടെയാണ് മുസാഫറാബാദിൽ എഎസി സമരം സംഘടിപ്പിച്ചത്. കൂടാതെ, വൈദ്യുതി ക്ഷാമവും പ്രതിഷേധ കാരണമാണ്. ഇസ്ലാം ഗട്ടിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കുനേരെ പോലീസ് കണ്ണീർവാതകമടക്കം ഉപയോഗിച്ചതോടെ സംഘർഷം കടുത്തു. തുടർന്ന് പാക് അധീന കശ്മീരിൻ്റെ മിക്കയിടങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയായിരുന്നു.







ഗതാഗതം സ്തംഭിപ്പിക്കാനും കടകമ്പോളങ്ങൾ അടച്ചിടാനും ആഹ്വാനം ചെയ്തതോടെ മുസാഫറാബാദിൽ വ്യവസായ മേഖല നിശ്ചലമായി. വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം തെരുവിലിറങ്ങിയതാണ് പാക് അധീന കശ്മീരിൽ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കിയത്. വെള്ളിയാഴ്ച ജമ്മു ആൻ്റ് കശ്മീർ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) യുടെ നേതൃത്വത്തിൽ പാക് അധീന കശ്മീരിൻ്റെ തലസ്ഥാനമായ മുസാഫറാബാദിലാണ് പ്രതിഷേധം നടത്തിയത്. ആസാദി (സ്വാതന്ത്ര്യം) മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ തെരുവിലറങ്ങിയത്. വ്യാപാരികളും പ്രതിഷേധത്തിൻ്റെ ഭാഗമായി. പ്രതിഷേധത്തെ പാകിസ്താൻ്റെ സുരക്ഷാ സേന പല്ലും നഖവും ഉപയോഗിച്ചു ചെറുത്തതോടെ സ്ഥിതിഗതികൾ വഷളായി. ഇതോടെ റോഡ് ഉപരോധിച്ചും കടകളടപ്പിച്ചും സമരം ശക്തമാക്കാൻ എഎസി ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരുടെ പ്രകടനം തടയാനായി പോലീസ് റോഡുകളിൽ ബാരിക്കേഡ് ഉയർത്തിയത് വീണ്ടും സംഘർഷത്തിന് ഇടയാക്കി.





 പോലീസ് നേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചു രണ്ടാം ദിവസമായ ശനിയാഴ്ചയും എഎസി സമരത്തിന് ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് പേരാണ് മുഴുവൻ ജില്ലകളിലും പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിൽ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്കൂളുകൾ അടഞ്ഞുകിടന്നു. അതേസമയം പോലീസ് പ്രതിഷേധക്കാർക്കുനേരെ വെടിയുർത്തതായും രണ്ട് പേർ കൊല്ലപ്പെട്ടതായും പാക് അധീന കശ്മീരിലെ സാമൂഹ്യപ്രവർത്തകനായ അമ്ജാദ് അയൂബ് മിർസയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.





 പ്രതിഷേധക്കാരുടെ മർദനത്തിൽ പരിക്കേറ്റ് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ കൈവിട്ടുപോയ സാഹചര്യമാണെന്നും വിഷയത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു ആൻ്റ് കശ്മീർ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വം 2023ലും സമാന പ്രതിഷേധം നടന്നിട്ടുണ്ട്.

Find out more: