വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചയെ തുടര്‍ന്നാണെന്ന് ഹൈക്കോടതിയില്‍ പാലക്കാട് സെഷന്‍സ് കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി ഇത്തരത്തിൽ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് സെഷന്‍സ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
2017 ലാണ് മധുവിനും പ്രദീപ് കുമാറിനും ജാമ്യം ലഭിച്ചത്. റിമാന്‍ഡ് നീട്ടുന്നതിനു വേണ്ടി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ദിവസം ജാമ്യഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുകയും അന്നു തന്നെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുകയും മധുവിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യത്തിനുള്ള അപേക്ഷ നല്‍കി തൊട്ടടുത്ത ദിവസം പ്രദീപ് കുമാറിനും ജാമ്യം ലഭിച്ചിരുന്നു. ഇതില്‍ അസ്വാഭാവികത ഉണ്ടായതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.