'സിനിമക്ക് ഈശോയെന്ന് പേരിട്ടാൽ പഴുത്തുപൊട്ടുമോ മതവികാര വ്രണം'; നമ്മുടെ പേരിപ്പോ 'ക്രിസംഘി' എന്നാണ് എന്ന് വൈദികൻ! 'ഈശോ' സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വൈദികന്റെ പ്രതികരണം.  വളർന്നുവരുന്ന ക്രിസ്ത്യൻ മത മൗലികവാദത്തിനെതിരെ രൂക്ഷ വിമ‍ർശനവുമായി സെന്റ് ജോർജ്ജ് പുത്തൻപള്ളിയുടെ സഹ വികാരിയും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ (ഇംഗ്ലീഷ്) അസോസിയേറ്റ് എഡിറ്ററുമായ ഫാ ജയിംസ് പനവേലിൽ.പള്ളി പെരുന്നാളുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗ മധ്യേയാണ് ക്രിസ്ത്യൻ മത മൗലികവാദത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. "രണ്ടാഴ്ച മുമ്പാണ് നാദിർഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് പേരു വീണത്, ഈശോ.




  ഈ പേര് വീണതും വാളും വടിയുമായി കത്തിക്കാൻ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകൾക്കും പേര് വീണിട്ടുണ്ട്. ഈമയൗ (ഈശോ മറിയം യൗസേപ്പേ), ആമേൻ, ഹല്ലേലുയ്യ, എന്തെല്ലാം സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കകയാണ്. സമൂഹമാധ്യമങ്ങളിൽ നമുക്ക് പേര് വീണു. അറിയില്ലെങ്കിൽ പറയാം, ക്രിസംഘി. നമ്മുടെ സ്വഭാവംകൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെയായിരുന്നില്ല." ഫാ ജയിംസ് പനവേലിൽ പറയുന്നു. ഈശോ എന്ന പേരാലാണോ, ഒരു സിനിമയിലാണോ, ഒരു പോസ്റ്ററിലാണോ, അങ്ങനെ ഒരു സിനിമ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം.




  ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വ‍ർഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്." അദ്ദേഹം വ്യക്തമാക്കി. "മറ്റുള്ളവരേക്കാളും തീവ്രമായ വ‍ർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്.  "മതനേതാക്കൾ ഒന്നിച്ച് നിന്ന് മാനവിക ഐക്ക്യം സംസാരിച്ച് തുടങ്ങിയാൽ പല വർഗീയ വാദങ്ങൾക്കും അവസാനമാവും." എന്നാണ് ഡികാസ് മുഹമ്മദ് എന്നയാൾ ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുന്നത്.





   "എല്ലാ മതങ്ങളിലും ഇത് പോലെ പറഞ്ഞു മനസിലാക്കാൻ ആളുണ്ടെങ്കിൽ ഒരു പക്ഷെ കുറച്ചു പേരെങ്കിലും ചിന്തിക്കും." എന്നാണ് ദിനേശ് രാജ് എന്നയാളുടെ പ്രതികരണം. അതേസമയം, ഈ വൈദികൻ സഭയിൽ വളരെയധികം ഞെരുക്കങ്ങൾ നേരിട്ടേക്കാമെന്നും വകതിരിവിന്റെ സുവിശേഷം പറയുന്ന ഇത്തരം മനുഷ്യരെ ആവശ്യമാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.ഫാ ജയിംസിന്റെ പ്രസംഗത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്.

Find out more: