കേരളാ സ്റ്റോറി തിയേറ്ററുകൾക്ക് പുറത്ത് ഓടിയ വർഷം: 2023നെ പ്രകമ്പനം കൊള്ളിച്ച വിവാദങ്ങൾ! കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കേന്ദ്രീകരിച്ച് നടന്ന പല വിവാദങ്ങളും അന്തർദ്ദേശീയ വിവാദങ്ങളായി മാറി. 2023 കണ്ട ഏറ്റവും വലിയ വിവാദങ്ങൾ പലതും ആ വർഷത്തെയും കവിഞ്ഞ് സഞ്ചരിക്കുന്നവയാണ്. ഇന്ത്യയുടെ പേര് മാറ്റുന്നത് സംബന്ധിച്ചുള്ള വിവാദം ഉദാഹരണം. ദീർഘകാലത്തേക്ക് ഈ വിവാദം പുകഞ്ഞുകൊണ്ടിരിക്കുമെന്നുറപ്പാണ്. അതിന് പുറത്തുവരാനുള്ള രാഷ്ട്രീയ സന്ദർഭം വരുന്നതുവരെ ഉറങ്ങിക്കിടക്കുമെന്ന് മാത്രം. ഇത്തരം വിവാദങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷം 2023ലും തുടർന്നു. സ്വാഭാവികമായും വിവാദങ്ങൾക്ക് യാതൊരു പഞ്ഞവും ഉണ്ടായില്ല.ഒരു ആക്ടിവിസ്റ്റ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് 2023 ജനുവരി മാസത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തി.





 ഓഹരി കൃത്രിമങ്ങളും, അക്കൗണ്ടിങ് കൃത്രിമങ്ങളും നടത്തിയെന്നതായിരുന്നു ആരോപണം. തങ്ങളുടെ ആരോപണങ്ങൾ തെറ്റാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഹിൻഡൻബർഗ് ആവശ്യപ്പെട്ടു. ഫെബ്രുവരി അവസാനമാകുമ്പോഴേക്ക് 150 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് സംഭവിച്ചത്. ഓഹരി വിപണിയിൽ ഇടിവുണ്ടാകുമ്പോൾ അതിൽ നിന്ന് ലാഭമുണ്ടാക്കുന്ന ബിസിനസ്സാണ് ഹിൻഡൻഹബർഗിന്റേത്. വില ഇടിയുമെന്ന് കരുതുന്ന ഓഹരികൾ വായ്പയായി ബ്രോക്കർമാരിൽ നിന്ന് വാങ്ങുകയും അവ ഓപ്പൺ മാർക്കറ്റിൽ വിൽക്കുകയുമാണ് ഹിൻഡൻബർഗ് ചെയ്യുന്നത്. വില പ്രതീക്ഷിച്ചപോലെ ഇടിയുമ്പോൾ ഈ ഓഹരികൾ താഴ്ന്ന വിലയിൽ തിരികെ വാങ്ങി ആ ലാഭം കൈക്കലാക്കുന്നു. അദാനി ഗ്രൂപ്പിൽ നിന്ന് ഹിൻഡൻബർഗ് ഇത്തരമൊരു ലാഭമെടുക്കൽ കൂടിയാണ് നടത്തിയത്. അദാനി ഗ്രൂപ്പിന് ദീർഘനാൾ നീണ്ടുനിൽക്കുന്ന വലിയൊരു പ്രതിസന്ധിയെ ഈ നീക്കം സമ്മാനിച്ചു.





2023ന്റെ വിവാദങ്ങൾ തപ്പിയാൽ അതിൽ അദാനിയുടെ പേര് ആദ്യം തെളിഞ്ഞുകാണാം. രണ്ട് വിവാദങ്ങളാണ് അദാനിയെ സംബന്ധിച്ച് 2023ൽ നടന്നത്. ഒന്ന് ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ടതാണ്. രണ്ട് ഒസിസിആർപി റിപ്പോർട്ടിലൂടെ പുറത്തുവന്ന അഴിമതിക്കഥകളും.അദാനിക്ക് 2023ൽ കിട്ടിയ മറ്റൊരു പ്രഹരമായി മാറി അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിന്റെ റിപ്പോർട്ട്. ഗൗതം അദാനിയുടെ കുടുംബം ചില ദുരൂഹ മാർഗ്ഗങ്ങളിലൂടെ സ്വന്തം കമ്പനികളിൽ ദശലക്ഷക്കണക്കിന് ഡോളറുകൾ നിക്ഷേപിക്കുന്നു എന്നായിരുന്നു ആരോപണം. ഏറെനാളുകൾ അദാനി ഗ്രൂപ്പിനെ പ്രശ്നത്തിലാക്കാൻ ഈ റിപ്പോർട്ടിനായി.




ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ബിബിസി ഡോക്യുമെന്ററി വൻ വിവാദങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. ഈ ഡോക്യുമെന്ററിയുടെ പ്രചാരണം തടയാൻ കേന്ദ്ര സർക്കാർ ശ്രമിച്ചത് രാജ്യാന്തര തലത്തിലും ചർച്ചയായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മോദിയെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ഇന്ത്യയുടെ മുസ്ലിം ജനവിഭാഗത്തോട് കേന്ദ്രം കാണിക്കുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിവേചനം സംബന്ധിച്ച വാർത്തകൾക്ക് കൂടുതൽ ആക്കം കിട്ടാൻ ഈ ഡോക്യുമെന്ററി വഴിയൊരുക്കി. ഇത്തരം വിവാദങ്ങളെല്ലാം നടക്കുന്നുവെങ്കിലും ഇന്നും മോദി പ്രഭാവം അതിശക്തമായി രാജ്യത്ത് തുടരുന്നുവെന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കാനാകുക. ഏറ്റവുമൊടുവിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്.

Find out more: