അടുത്ത തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ ജയിക്കില്ലെന്ന സ്പീക്കറുടെ പരാമർശം പിൻവലിച്ചു! അനുചിതമായ പരാമർശം അംഗത്തെ വിഷമിപ്പിച്ചതായി മനസിലാക്കുന്നുവെന്നും ബോധപൂർവമല്ലാതെ നടത്തിയ പരാമർശം പിൻവലിക്കുന്നുവെന്നും സ്പീക്കറുടെ റൂളിങ്. ഷാഫിക്കെതിരായ പരാമർശം സഭാ രേഖകളിൽനിന്നു നീക്കം ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് സ്പീക്കർ പറഞ്ഞിരുന്നത്. ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ചു സ്പീക്കർ എ എൻ ഷംസീർ.
സഭയ്ക്കുള്ളിൽ കടുത്ത പ്രതിഷേധ പരിപാടികൾ മുമ്പും ഉണ്ടായിട്ടുണ്ട്. വിയോജിപ്പുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായാണെങ്കിലും ഒഴിവാക്കപ്പെടാമായിരുന്ന സംഭവ പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സഭയ്ക്കുള്ളിൽ ഉണ്ടായത്. ഇതിൽ ആർക്കും വിയോജിപ്പുണ്ടാകുമെന്ന് കരുതുന്നില്ല."ഈ മാസം 14, 15 തീയതികളിൽ സഭയ്ക്ക് അകത്തും പുറത്തും ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന പരാതികൾ പരിശോധിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിക്കാത്തതു സംബന്ധിച്ച വിഷയമാണ് പ്രതിഷേധത്തിൻ്റെ മുഖ്യ കാരണം. സർക്കാർ നിർദേശപ്രകാരമാണ് അവതരണാനുമതി നിഷേധിക്കുന്നതെന്ന ആക്ഷേപം സഭാംഗങ്ങൾ ഉന്നയിച്ചിരുന്നു.
ഇതേ ആക്ഷേപം സഭയ്ക്കു പുറത്തും പ്രതിപക്ഷ കക്ഷി നേതാക്കൾ ആവർത്തിച്ചു. എന്നാൽ ഇത് വസ്തുതാപരമല്ലെന്നു മാത്രമല്ല, ചെയറിൻ്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതിനു തുല്യവും പാർലമെൻ്ററി മര്യാദകളുടെ കടുത്ത ലംഘനവുമാണ്. സഭാ ചട്ടപ്രകാരവും പെരുമാറ്റ ചട്ടപ്രകാരവും സഭയ്ക്കകത്തു അംഗങ്ങൾക്കു പ്രതിഷേധിക്കാനുള്ള അവകാശം വളരെ പരിമിതമാണ്. എന്നാൽ കേരള നിയമസഭയിൽ സാമാന്യം ശക്തമായ പ്രതിഷേധങ്ങൾ മുമ്പും ഉയർന്നിട്ടുണ്ട്. എന്നാൽ സഭാ സമ്മേളനം നടക്കുമ്പോൾ സമാന്തര സമ്മേളനം നടത്തുന്നതും അതിൻ്റെ ദൃശ്യങ്ങൾ പകർത്തി ചാനലുകൾക്കു ലഭ്യമാക്കുന്ന നടപടിയിൽ വളരെ മുതിർന്ന അംഗങ്ങൾ പോലും ഭാഗമായതു ചെയറിനെ അത്ഭുതപ്പെടുത്തി. അത്തരം പ്രവർത്തനങ്ങൾ സഭാ പൈതൃകത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് അംഗങ്ങൾ ചിന്തിക്കുമെന്നു കരുതുന്നു.
ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും. ചെയറിൻ്റെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനറുകൾ പ്രദർശിപ്പിച്ചതിൽ കടുത്ത വിയോജിപ്പ് അറിയിക്കുന്നു. നാലു നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചിരുന്നു. ഇത് വസ്തുതയാണെങ്കിലും പ്രതിപക്ഷ അവകാശങ്ങൾ തടയാനോ, സർക്കാരിൻ്റെ താൽപ്പര്യം സംരക്ഷിക്കാനോ ആയിരുന്നില്ല. സുപ്രധാന വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ചർച്ച ആവശ്യപ്പെടാനുള്ള പ്രതിപക്ഷത്തിൻ്റെ അവകാശം സംരക്ഷിക്കും. ബന്ധപ്പെട്ട ചട്ടങ്ങൾക്കു നിരക്കാത്ത നോട്ടീസിന്മേൽ യുക്തമായ നടപടി സ്വീകരിക്കാനുള്ള ചെയറിൻ്റെ അധികാരത്തെ മറ്റു വിധത്തിൽ വ്യാഖാനിക്കുന്നതും പാർലമെൻ്ററി മര്യാദകൾ ലംഘിക്കുന്നതും അംഗീകരിക്കാനാകില്ല.പ്രതിപക്ഷ പ്രതിഷേധവും സംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യം വിശദമായി പരിശോധിച്ചു ഉടൻ മാർഗനിർദേശങ്ങൾ പുതുക്കും. സഭാധ്യക്ഷൻ്റെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ നടപടി ദൗർഭാഗ്യകരമാണ്".
നിയമസഭാ നടപടികളുടെ തത്സമയ സംപ്രേക്ഷണം സഭാ ടിവി വഴി നടത്തുന്നതിൽ അപാകത ഉണ്ടായെന്ന പരാതി പരിശോധിച്ചിട്ടുണ്ട്.
Find out more: