ഓപ്പറേഷൻ സിന്ദൂർ: ചൈനയുടെ പ്രതികരണം എന്ത് കൊണ്ട് ഇങ്ങനെ?  ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ ഖേദം പ്രകടിപ്പിച്ച ചൈന ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചുരുക്കം വാക്കുകളിൽ പ്രതികരണം ഒതുക്കി. എന്തുകൊണ്ടാണ് ചൈനീസ് പ്രതികരണം പരിമിതമായത്? പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'നെ തുടർന്ന് ലോക രാജ്യങ്ങളിൽനിന്ന് പ്രതികരണം ഉണ്ടാകുകയാണ്. എന്നാൽ പാകിസ്താനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈനയുടെ ഔദ്യോഗിക പ്രതികരണം വേഗത്തിലായിരുന്നെങ്കിലും പരിമിതമെന്ന് വ്യക്തം.സംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത് ഭീകരതയെ എതിർക്കുന്ന ചൈനീസ് നിലപാട് മറ്റ് പ്രധാന രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും നിലപാടുകളുമായി യോജിക്കുന്നതാണ്. ഇതിലൂടെ ഉത്തരവാദിത്തമുള്ള ഒരു ആഗോള ശക്തിയായി ചൈന തങ്ങളെ സ്വയം ഉയർത്തിക്കാട്ടുന്നു.




അതേസമയം ഇന്ത്യൻ സൈനിക നടപടിയെ വിമ‍ർശിക്കാതെ ചൈന സ്വീകരിച്ച നിലപാട് ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിൽ വിജയമെന്ന് വിലയിരുത്താനാകും. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ചൈനയുടെ പ്രതികരണത്തിൽനിന്ന് വായിച്ചെടുക്കാം.ഇരു രാജ്യങ്ങളുടെയും അയൽക്കാരൻ എന്ന നിലയിൽ, ഇന്ത്യ - പാകിസ്താൻ സാഹചര്യം വഷളാകുന്നത് സ്വന്തം അതിർത്തിയുടെ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന ബോധ്യം ചൈനയ്ക്ക് ഉണ്ട്. കൂടാതെ, ചൈന - പാകിസ്താൻ സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികൾക്കും പാകിസ്താനിൽ നടത്തിയിരിക്കുന്ന നിക്ഷേപങ്ങൾക്കും സംഘർഷം ഭീഷണിയാകുമെന്ന് ചൈന മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ സംഘ‍ർഷം തടയാൻ ചൈനയ്ക്കും താൽപര്യമുണ്ടെന്ന് ഇന്നത്തെ പ്രതികരണം അടിവരയിടുന്നു. പരിമിതമായ പ്രതികരണം എന്തുകൊണ്ട്?





ഇന്ത്യയുടെ സൈനിക നടപടിയെ നേരിട്ട് അപലപിക്കുകയോ ഏതെങ്കിലും തരത്തിലുള്ള പ്രത്യാക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യാതെയാണ് ചൈന തന്ത്രപരമായ പ്രതികരണം നടത്തിയിരിക്കുന്നത്. പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന, അതേസമയം ഇന്ത്യയുമായി വ്യാപാര, നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്
പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒൻപത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ തുട‍ർന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് പ്രതികരണവുമായി രംഗത്തെത്തിയത്.





 ഇന്ത്യയുടെ സൈനിക നടപടികളിൽ ഖേദം പ്രകടിപ്പിച്ച ചൈന, ഇന്ത്യ - പാകിസ്താൻ ബന്ധം വഷളാകുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കാനും സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകാനും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും ചൈന ആഹ്വാനം ചെയ്തു. കൂടാതെ, എല്ലാത്തരം ഭീകരതയ്ക്കും ചൈന എതിരാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Find out more: