ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് ഇനി ഷവറിൽ സ്നാനം ചെയ്യാം. തീർഥാടകർക്ക് ഷവറും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന പമ്പയിലെ സ്ഥലം തിരുവല്ല സബ് കളക്ടർ ചേതൻകുമാർ മീണയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ച് ക്രമീകരണങ്ങൾ നിശ്ചയിച്ചു. തീർഥാടകർക്ക് കുളിക്കാനായി 20 ഷവറും അകലം പാലിച്ചുള്ള മറയും സജ്ജമാക്കും. കുളിക്കുന്ന ജലം പമ്പാനദിയിലോ ജല സ്രോതസുകളിലോ പോകാതെയുള്ള ക്രമീകരണം ചെയ്യും. കുളിക്കുന്ന വെളളം ടാങ്കിൽ സംഭരിച്ച് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാൻറിലേക്ക് പമ്പ് ചെയ്ത് മാറ്റും. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.തുലാമാസ പൂജയ്ക്ക് ഒരു ദിവസം 250 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ തീർഥാടകരെ പമ്പാ നദിയിൽ സ്‌നാനം ചെയ്യാൻ അനുവദിക്കുകയില്ല.



 ഷവർ സംവിധാനം, മറ, പ്ലംബിംഗ് ജോലികൾ എന്നിവ ഇറിഗേഷൻ വകുപ്പ് പൂർത്തിയാക്കും. സ്‌നാനം കഴിഞ്ഞുള്ള മലിനജലം ടാങ്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ചുമതല ദേവസ്വം ബോർഡിനാണ്. പൈപ്പ് കണക്ഷൻ വാട്ടർ അതോറിറ്റി നൽകും. സാനിറ്റെസേഷൻ സൗകര്യം ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടം റവന്യു വകുപ്പ് നിർവഹിക്കും. അതേ സമയം തുലാമാസപൂജയ്ക്കായിട്ടുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും ശബരിമലയിൽ പൂർത്തിയായി.



  കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡൻറ് കെ രാധാകൃഷ്ണനെ പോലീസ് സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡൻറും അദ്ദേഹത്തെ സഹായിക്കും. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് പാതകൾ അടയ്ക്കും. പമ്പാനദിയിൽ സ്‌നാനം അനുവദിക്കില്ല. തീർഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉൾപ്പെടെ ആർക്കും തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കില്ല.



  വിർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച്ച രാത്രിയോടെയോ ഞായറാഴ്ച രാവിലെയോ പ്രവർത്തനക്ഷമമാകും. ഒറ്റത്തവണയായയി 250 ൽ അധികം പേർക്ക് സന്നിധാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സ്‌നാനത്തിനായി ഇരുപത് ഷവർ സംവിധാനം പമ്പ ത്രിവേണിയിൽ ഒരുക്കും.  

మరింత సమాచారం తెలుసుకోండి: