രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചതോടെ എങ്ങും ജാഗ്രത നിർദേശമാണ്. പക്ഷേ ജാഗ്രത ഓൺലൈനിലും വേണം എന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള ആളുകളുടെ അജ്ഞതയും പേടിയും മുതലെടുക്കാൻ സൈബർ കുറ്റവാളികൾ രംഗത്തുണ്ട്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ നിർദേശങ്ങളും നൽകാമെന്ന വ്യാജേന ആളുകളുടെ കമ്പ്യൂട്ടറുകളിൽ സൈബർ കുറ്റവാളികൾ മാൽവെയർ ഫയലുകൾ നല്കാൻ തുടങ്ങി എന്നാണ് സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്.

 

 

 

 

     ഉപയോക്താക്കളുടെ കംപ്യൂട്ടറുകളിലെ ഡാറ്റ നശിപ്പിക്കാനും മോഡിഫൈ ചെയ്യാനും പകർത്താനും കഴിവുള്ള വൈറസുകൾ മുതൽ ട്രോജൻസ് വരെ ഈ മാൽവെയർ ഭീഷണികളിൽ ഒളിച്ചിരിക്കുന്നുണ്ട്. കൂടാതെ കമ്പ്യൂട്ടറുകളുടെയോ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളുടെയോ പ്രവർത്തനത്തിലും ഇവ പ്രശ്നങ്ങൾ സൃഷ്ടിക്കും.ലോകത്തെമ്പാടും കൊറോണ വൈറസുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകുമ്പോൾത്തന്നെ ഈ വൈറസിനെ സൈബർ കുറ്റവാളികൾ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്.

 

 

    ഇതുവരെ പത്തോളം വ്യാജ മാൽവെയർ ഫയലുകൾ കണ്ടെത്തി എന്നാണ് കാസ്പർസ്‌കൈയിലെ മാൽവെയർ അണലിസ്റ് ആയ ആന്റൺ ഇവാനോവ് ഒരു പ്രസ്താവനയിൽ പറഞ്ഞത്.
കൊറോണ വൈറസിനെക്കുറിച്ചുള്ള പിഡിഎഫ്, എം‌പി 4, ഡോക്സ് ഫയലുകൾ എന്നിവയുടെ മറവിൽ അത്തരം വൈറസ് ഫയലുകൾ മറച്ചുവെച്ചിരിക്കുന്നതായി സൈബർ സെക്യൂരിറ്റി കമ്പനിയായ കാസ്പർസ്‌കൈയിലെ ഉദ്യോഗസ്ഥർ കണ്ടെത്തി. വൈറസിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നുള്ള വീഡിയോ നിർദേശങ്ങൾ, വൈറസ് ഭീഷണിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, വൈറസ് കണ്ടെത്തൽ നടപടിക്രമങ്ങൾ എന്തൊക്കെ കാര്യങ്ങളാണ് കൊറോണ വൈറസ് ബാധ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഈ ഫയലുകളുടെ ടൈറ്റിലിൽ സൂചിപ്പിച്ചിരിക്കുന്നത്.

 

 

    ഇന്റർനെറ്റ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളാണ് ഇവയെല്ലാം.കൊറോണ പടരുന്ന ഈ സമയത്ത് ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകുമ്പോൾ, കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള വ്യാജ രേഖകൾക്കുള്ളിൽ കൂടുതൽ കൂടുതൽ മാൽവെയറുകളെ ഇനിയും കണ്ടേക്കാം എന്നും ഇവാനോവ് പറയുന്നു.

 

 

   കൊറോണ വൈറസ് ബാധ ആഗോള ആരോഗ്യ അടിയന്തര സാഹചര്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. പതിനെട്ട് രാജ്യങ്ങളിലേക്ക് വൈറസ് പടർന്നതിനെ തുടർന്നാണ് ഈ നടപടി. കൊറോണ ബാധിച്ച് ചൈനയിൽ 213 ആൾക്കാരാണ് മരിച്ചത്. ചൈനക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

 

    ജർമനി ,ജപ്പാൻ ,വിയറ്റ്നാം ,യു.എസ് എന്നിവിടങ്ങളിൽ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതായും കണ്ടെത്തി.നേരത്തെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേരളത്തിലും പൊലീസ് പറഞ്ഞിരുന്നു.

 

 

   വൈറസുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  

మరింత సమాచారం తెలుసుకోండి: