കടുത്ത നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ! വിദഗ്ദ ചികിത്സക്കായി എയർ ആംബുലൻസിൽ മാറ്റേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ നാലംഗ സമിതിയെ നിയമിച്ചുകൊണ്ടാണ് ഉത്തരവ്. ലക്ഷദ്വീപിൽ എയർ ആംബുലൻസിന്റെ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. കപ്പൽ മാർഗം കേരളത്തിൽ എത്തണമെങ്കിൽ രണ്ട് ദിവസമെങ്കിലും വേണ്ടിവരും. നേരത്തെ അതാത് ദ്വീപിലെ മെഡിക്കൽ ഓഫീസർക്ക് എയർ ആംബുലൻസ് അനുവദിക്കാനുള്ള അധികാരം ഉണ്ടായിരുന്നു. പുതിയ തീരുമാനം ദ്വീപിലെ ജീവിതം കൂടുതൽ സങ്കീണ്ണമാക്കുന്നതാണെന്ന് ദ്വീപ് നിവാസികൾ പറയുന്നു. മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ രോഗിക്ക് എയർ ആംബുലൻസ് അനുവദിക്കുകയുള്ളൂ.
അനുമതിയില്ലെങ്കിൽ കപ്പൽ മാത്രമായിരിക്കും ആശ്രയം. അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് വ്യാഴാഴ്ച സർവ്വകക്ഷിയോഗം ഓൺലൈനായി ചേരും. പ്രതിഷേധം ശക്തമാകുന്നതിനിടെ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം കത്ത് നൽകി. ദ്വീപിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് ഉയരുന്ന വിമർശനം. ടിഎം പ്രതാപൻ എംപിയും ഹൈബി ഈഡൻ എംപിയും ലക്ഷദ്വീപ് ഐലൻഡ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ദ്വീപിലെ ജനങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും എംപിമാർ പറഞ്ഞു. അതേസമയം, ദ്വീപിലെ സാഹചര്യം അറിയാൻ സന്ദർശനാനുമതി തേടിയതായി ബിനോയ് വിശ്വം എംപി പറഞ്ഞു.
അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയതായും നിരവധി പേർ തന്നെ അവിടേക്ക് ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ അഡ്മിനിസ്ട്രേഷൻ ഒരുക്കിയ ക്വാറന്റീൻ സംവിധാനം പ്രഫുൽ പട്ടേൽ നീക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ജനുവരിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. നേരത്തെ ദ്വീപിലേക്ക് വരുന്നവർ കേരളത്തിൽ ക്വാറന്റൈൻ ഇരുന്ന ശേഷം ലക്ഷദ്വീപിൽ എത്തിയ ശേഷവും ക്വാറന്റൈനിൽ ഇരിക്കണമായിരുന്നു. ഒരു വർഷത്തോളമാണ് ഇത്തരത്തിൽ ലക്ഷദ്വീപ് കൊവിഡിനെ പ്രതിരോധിച്ചത്. ജനപ്രതിനിധികളുടെ അധികാരങ്ങൾ അടക്കം അട്ടിമറിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. പ്രഫുൽ കെ പട്ടേലിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് എംപിയുടെ പ്രതികരണം. ലക്ഷദ്വീപിൽ പ്രത്യേക രീതിയിലുള്ള നിയമ നിർമ്മാണത്തിനാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്നും എംപി ആരോപിച്ചു.
വോട്ടിങ്ങിലൂടെ അധികാരത്തിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി. സർക്കാർ സർവ്വീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിന്റെ മറവിൽ മത്സ്യ തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കി, അംഗനവാടികൾ അടച്ചുപൂട്ടി, മദ്യശാലകൾ തുറന്നു, ഗോവധവും ഗോ മാംസാഹാരവും നിരോധിച്ചു, ഡയറി ഫാമുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം, വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്നും ബീഫ് നീക്കി, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന ചട്ടം, കുറ്റകൃത്യങ്ങൾ ഇല്ലാതിരുന്ന ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നു, കൊവിഡ് നിയന്ത്രണങ്ങൾ പരിഷ്കരിച്ചതോടെ രോഗികളുടെ എണ്ണം പെരുകി, പൗരത്വ നിയമത്തിനെതിരെയാ പോസ്റ്ററുകൾ ദ്വീപിൽ നിന്നും നീക്കി, ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാനും സമ്മർദ്ദം തുടങ്ങിയവയാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് ദ്വീപ് വാസികൾ ആരോപിക്കുന്നു.
Find out more: