ജസ്റ്റിസ് കെ ടി ശങ്കരൻ റിപ്പോർട്ട് ഭയാനകം എന്ന് വിഎച്ച്പി! ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന പൂജാ ദ്രവ്യങ്ങളും ഭക്തർക്ക് നൽകുന്ന ചന്ദനമുൾപ്പെടെയുള്ള പ്രസാദങ്ങളും ഗുണനിലവാരമില്ലാത്തതാണെന്ന വിഎച്ച്പിയുടെ വർഷങ്ങളായുള്ള പരാതി ശരിവെക്കുന്ന റിപ്പോർട്ടാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ എന്നിവർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളെ കുറിച്ച് പഠനം നടത്തി ജസ്റ്റിസ് കെ ടി ശങ്കരൻ സുപ്രീം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഭയാനകവും ആശങ്കാജനകവുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്.




   "ദേവചൈതന്യത്തിന് ലോപം വരുത്തുക എന്ന നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അപ്രഖ്യാപിത നയമാണ് സർക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിർവ്വഹിക്കുന്നത്. അതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് നിലവാരം കുറഞ്ഞ പൂജാദ്രവ്യങ്ങൾ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത്. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചത് അതിന്റെ തെളിവാണ്. നിലവാരം കുറഞ്ഞതും ഹലാൽ മുദ്രയുളളതുമായ പൂജാ ദ്രവ്യങ്ങൾ ഉപയോഗിക്കുന്ന രീതി ദേവസ്വം ബോർഡ് ഉപേക്ഷിച്ചേമതിയാകൂ." വിഎച്ച്പി ആവശ്യപ്പെട്ടു. അണികൾക്ക് ജോലി നൽകാനുള്ള സ്ഥലമായി ദേവസ്വം ബോർഡിനെ ഇടത് സർക്കാർ കാണുകയാണെന്ന് വിഎച്ച്പി നേതാക്കൾ ആരോപിച്ചു.





ഈ സമീപനം ഉടൻ മാറ്റണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ആവശ്യമുള്ളതിലും അധികം ജീവനക്കാരെ ക്ഷേത്രങ്ങളിൽ കുത്തിനിറയ്ക്കുന്നതുകൊണ്ടാണ് പല ക്ഷേത്രങ്ങളും സാമ്പത്തിക ഞെരുക്കത്തിൽ പെടുന്നതെന്ന് വിഎച്ച്പി നേതാക്കൾ പറയുന്നു. ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ പുനർ ക്രമീകരിക്കാനും ഇനിയുള്ള നിയമനങ്ങളിൽ ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാനും സർക്കാർ തയ്യാറാകണം. ക്ഷേത്രങ്ങൾക്ക് ശുദ്ധമായ പൂജാ സാധനങ്ങൾ നൽകാൻ വിശ്വഹിന്ദു പരിഷത്ത് തയ്യാറാണെന്നും ബോർഡ് ഇതിന് അവസരമൊരുക്കണമെന്നും വിഎച്ച്പി നേതാക്കൾ വ്യക്തമാക്കി. 





ക്ഷേത്ര ചൈതന്യത്തെ തകർക്കുന്ന ബോർഡിന്റെ നടപടിക്കൾക്കെതിരെ സമരമുഖം തുറക്കാനും നിയമപോരാട്ടം നടത്താനും സംഘടന പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പറഞ്ഞു. നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടുള്ള ക്ഷേത്രങ്ങൾ അതാത് പ്രദേശവാസികളായ ഭക്തജനങ്ങൾക്ക് വിട്ടുനൽകാൻ ബോർഡ് തയ്യാറാകണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.

Find out more: