ബജറ്റവതരണത്തിനു പിന്നാലെ തന്നെ നിർമല സീതാരാമന്‍റെ ബജറ്റിനെതിരെ രംഗത്തെത്തിയ എൻഡിഎ ഘടകക്ഷികൾ ഗ്രാമീണ മേഖലയെ പുനരുജ്ജീവിപ്പിക്കാനുതകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ പ്രതിപക്ഷമാകട്ടെ ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.

 

 

 

 

    പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് ബിജെപി നേതൃത്വം ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് എൻഡിഎ കക്ഷികളും വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭരണ മുന്നണിയുടെ സഖ്യകക്ഷികളായ ശിരോമണി അകാലിദൾ ജെഡിയു തുടങ്ങിയ പാർട്ടികളാണ് പ്രതിഷേധ സ്വരം ഉയർത്തിയിരിക്കുന്നത്.സർക്കാർ ഈ മേഖലയിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

 

 

    കർഷകർക്ക് കൂടുതൽ പ്രതിഫലം ആവശ്യമുണ്ടെന്നും എന്നാൽ ഇത് ബജറ്റിന് പുറത്താണെന്നും ഇവർ പറയുന്നു. നിർമല സീതാരാമന്‍റെ 2020 ലെ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനമായ ആദായ നികുതി ഇളവിനെതിരെയും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. 'കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ആദായനികുതി നിരക്ക് കുറയ്ക്കൽ മധ്യവർഗത്തെയും അടിസ്ഥാന വർഗത്തെയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണ്. ഈ പ്രഖ്യാപനം ആളുകളെ കൂടുതൽ ചെലവഴിക്കാൻ സഹായിക്കും, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് ആളുകളുടെ സമ്പാദ്യം കുറയ്ക്കും, ഇത് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമല്ല' പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പിന്മേൽ എൻഡിഎ നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

    തൊഴിൽ മേഖലയെയും ഗ്രാമീണ സമ്പദ്ഘടനയെയും മെച്ചപ്പെടുത്താനുള്ള ഒരു പ്രഖ്യാപനങ്ങളും ബജറ്റിലില്ല എന്നാണ് ജെഡിയു നേതാവ് കെസി ത്യാഗി പ്രതികരിച്ചത്. തൊഴില്‍ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ബീഹാറില്‍ ഉള്ളത്. രാജ്യത്ത് യുവാക്കള്‍ക്ക് ഏറ്റവുമധികം തൊഴില്‍ നഷ്ടമായ സംസ്ഥാനങ്ങളിലൊന്നും ബീഹാര്‍ തന്നെയാണെന്നും പറഞ്ഞ അദ്ദേഹം എന്നാല്‍ വലിയ പാക്കേജുകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.

 

 

 

   'ബജറ്റ് ബാലന്‍സായിട്ടുള്ളതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാത്ത വര്‍ഷമായത് കൊണ്ട് വലിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ല. ഗ്രാമീണ സമ്പദ് ഘടനയെ രക്ഷിക്കാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉണ്ടായില്ല' ത്യാഗി പറഞ്ഞു. ബജറ്റിൽ അതൃപ്തി പരസ്യമാക്കി ഇന്നലെ തന്നെ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളും രംഗത്തെത്തിയിരുന്നു.

 

 

   തൊളിലവസരങ്ങളും വാങ്ങൽ ശേഷിയും വർധിപ്പിക്കുന്നതും തന്നെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കൂടുതൽ സന്തോഷിപ്പിക്കുന്നതൊന്നും ബജറ്റിലുണ്ടായിട്ടില്ലെന്നും ശിരോമണി അകാലിദൾ നേതാവ് നരേഷ് ഗുജ്രാളാണ് പറഞ്ഞത്.

 

 

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനം ഘടകക്ഷികളിൽ നിന്ന് നേരിടേണ്ടി വന്നതിനു പിന്നാലെയാണ് ബിജെപിയ്ക്ക് ബജറ്റിലും തിരിച്ചടിയായിരിക്കുന്നത്.

 

 

    നേരത്തെ സിഎഎയ്ക്കും എൻആർസിക്കുമെതിരെ ജെഡിയുവും ശിരോമണി അകാലിദളും ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. ഈ പ്രശ്നം നിലനിൽക്കെയാണ് ബജറ്റിനെതിരെയും ഘടകക്ഷികൾ രംഗത്തെത്തിയത്.

 

మరింత సమాచారం తెలుసుకోండి: