പ്രമേഹം പടിക്ക് പുറത്ത്; ആരോഗ്യരഹസ്യം വെളിപ്പെടുത്തി കേന്ദ്ര മണ്ഡരി അമിത് ഷാ! ടൈപ്പ് 2 പ്രമേഹത്തിൽനിന്നും അമിത ശരീരഭാരത്തിൽനിന്നും മോചിതനായതിനെക്കുറിച്ചാണ് അമിത് ഷാ വാചാലനായത്. മികച്ച ആരോഗ്യം നേടാനായി കുറുക്കുവഴികളില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ലിവർ ആൻ്റ് ബിലിയറി സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി മനസ്സ് തുറന്നത്. ലോക കരൾ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah Health). അതേസമയം ലോക കരൾ ദിനമായ ഏപ്രിൽ 19ന് രാജ്യമെമ്പാടും വിപുലമായ ആചരണം നടന്നു. കരളിന്റെ പ്രാധാന്യത്തെക്കുറിച്ചും കരൾ രോഗങ്ങളെക്കുറിച്ചും അവബോധം നൽകുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.




 'ഭക്ഷണം മരുന്നാണ്' എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിനത്തിന്റെ പ്രധാന ആശയം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരൾ രോഗങ്ങളെ ഒരു പരിധി വരെ തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും എന്ന് ഈ ആശയം ഓർമിപ്പിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമത്തിലെ തെറ്റായ ശീലങ്ങൾ, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവ കരൾ രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാനും പ്രമേഹവിമുക്തരാകാനും മതിയായ വിശ്രമവും വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും പ്രധാനമാണ്. മാനസ്സിക ശാരീരിക ആരോഗ്യത്തിനായി യുവാക്കൾ ദൈനംദിന വ്യായാമവും മതിയായ ഉറക്കവും അവരുടെ ദിനചര്യകളിൽ ഉൾപ്പെടുത്തണം.





രാജ്യത്തെ യുവാക്കൾ ഇനിയും 40 - 50 വർഷം ജീവിച്ച് രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകേണ്ടതുണ്ട്. ശരീരത്തിനായി രണ്ട് മണിക്കൂർ വ്യായാമവും തലച്ചോറിനായി ആറ് മണിക്കൂർ ഉറക്കവും നീക്കിവെക്കാൻ അവരോട് അഭ്യർഥിക്കുന്നു. ഇത് വളരെ ഉപയോഗപ്രദമാകും. ഇത് തന്റെ സ്വന്തം അനുഭവമാണ്. ഈ അനുഭവം പങ്കിടാനാണ് ഇന്ന് ഇവിടെ വന്നതെന്നും അമിത് ഷാ പറഞ്ഞു.ദിവസം രണ്ട് മണിക്കൂർ വ്യായാമം, ആറ് മണിക്കൂർ ഉറക്കം, കർശന ആഹാരക്രമം എന്നിവയാണ് തന്നെ ടൈപ്പ് 2 പ്രമേഹത്തിൽ നിന്നും അമിത ശരീരഭാരത്തിൽ നിന്നും മുക്തനാക്കിയതെന്ന് അമിത് ഷാ വെളിപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള അലോപ്പതി മരുന്നോ ഇൻസുലിനോ ഇന്ന് താൻ ഉപയോഗിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. 2020ൽ ആരോഗ്യശൈലിയിൽ നടപ്പാക്കിയ മാറ്റങ്ങളാണ് വിജയകരമായതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

Find out more: