
ഉരുള്‍ പൊട്ടലില്‍ വന്‍ നാശം വിതച്ച പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. 18 ദിവസം നീണ്ട് നിന്ന തിരച്ചിലാണ് ഇന്ന് അവസാനിപ്പിച്ചത്. ഇവിടെ കാണാതായ 17 പേരില്‍ 12 ആളുകളുടെ മൃതദേഹം കണ്ടെത്തി. ഇനി അഞ്ച് പേരുടെ മൃതദേഹമാണ് കണ്ടെത്താന്‍ ഉള്ളത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്തെങ്കിലും സൂചന ലഭിച്ചാല്‍ വീണ്ടും തിരച്ചില്‍ തുടങ്ങാന്‍ തയ്യാറാണെന്നും സബ് കളക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.
ഇന്ന് പച്ചക്കാട് മേഖലയില്‍ ഹംസ എന്ന ആള്‍ക്ക്‌വേണ്ടിയാണ് തിരച്ചില്‍ നടത്തിയത്. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. അതേസമയം ബാക്കിയുള്ളവരാണ് തിരച്ചിൽ തുടർന്നു കൊണ്ടിരുന്നത് നിലവിലെ സാഹചര്യത്തിൽ അവരും തിരച്ചിൽ അവസാനിപ്പിച്ചതായി അറിയിച്ചു.