ദേശീയ പൗരത്വ നിയമത്തെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭിപ്രായം എന്താകുമെന്നത് പലരിലും ആശങ്ക ഉയർത്തിയിരുന്നു. ഇതേ ചോദ്യം തന്നെയാണ് ടൈംസ് നൗ എന്ന പ്രമുഖ ദേശീയ മാധ്യമം ടൗൺഹാൾ എന്ന പരിപാടിയിൽ അവതാരകൻ കെജ്രിവാളിനോട് ചോദിക്കുന്നതും.
അതിന് നല്ല കിടിലൻ മറുപടിയാണ് കെജ്‌രിവാൾ അവതാരകന് നൽകിയിരിക്കുന്നതും. പരിപാടിയുടെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഏറെ ചർച്ചകൾക്ക് ഇടവരുത്തുകയും ചെയ്തന്നിട്ടുണ്ട്.പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ലക്ഷകണക്കിന് വരുന്ന ജനങ്ങളായ ഹിന്ദു,സിഖ്,പാർസി,ക്രിസ്തു മത വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഡൽഹി മുഖ്യമന്ത്രിക്ക് പ്രശ്നമല്ലേയെന്ന് അവതാരകന് കെജ്രിവാളിനോട് ചോദിക്കുന്നുണ്ട്.
എന്നാൽ തനിക്ക് ഹിന്ദുവും ക്രിസ്ത്യാനിയും സിഖും ജൈനനും കൂടെ മുസ്ലീമും അടങ്ങിയ ലക്ഷക്കണക്കായ ഡെല്ഹിക്കാരുടെ പ്രശ്നമാണ് പ്രധാനമെന്നാണ് ആ ചോദ്യത്തിന് കെജ്‌രിവാൾ നൽകിയ മറുപടി. ഇതോടെ സദസ്സിലിരുന്നവർ കെജ്‌രിവാളിന്റെ മറുപടിക്ക് കയ്യടിയും നൽകി. തുടർന്ന് കെജ്‌രിവാൾ അവതാരകനോട് നിങ്ങൾക്ക് പാകിസ്താനിലുള്ളവരുടെ പ്രശ്നമാണോ വലുത് എന്നും ഭാരതീയർക്ക് പ്രശ്നങ്ങളൊന്നുമില്ല എന്നും ചോദിക്കുന്നുണ്ട്.
അവതാരകൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും അവസരം നൽകാതെ കെജ്‌രിവാൾ തന്റെ മറുപടി തുടരുന്നതും വീഡിയോയിൽ കാണാം. ഭാരതത്തിലെ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും പാർസിയുടെയും സിഖുകാരന്റെയും തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരമായോ എന്ന് ചോദിക്കുന്നതിനൊപ്പം നിങ്ങൾക്ക് അവരുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാനാവുന്നില്ല എന്നും കെജ്‌രിവാൾ വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് ഈ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നിങ്ങൾ ഓരോ കാര്യം പറയുന്നതെന്നും കെജ്‌രിവാൾ കൂട്ടിച്ചേർക്കുന്നു. കെജ്‌രിവാൾ പറഞ്ഞു നിർത്തുകയും സദസ്സിന്റെ കയ്യടിയും ആർപ്പു വിളിയും ഇതോടെ ഉയരുകയും ചെയ്യുന്നുണ്ട്.
ശേഷം ഷഹീൻ ബാഗിൽ നിങ്ങൾ എന്തുകൊണ്ടാണ് പോവാത്തത് എന്ന് അവതാരകൻ കെജ്രിവാളിനോട് ചോദിക്കുന്നുണ്ട്. എന്നാൽ അതിന് മറുപടിയെന്നോണം ഷഹീൻ ബാഗിൽ താൻ പോവേണ്ടതിന്റെ ആവശ്യം എന്താണെന്ന് കെജ്‌രിവാൾ ചോദിക്കുന്നു. കെജ്‌രിവാളിന്റെ മറുപടിക്ക് ജെ എൻ യുവിലെ പല വിദ്യാർത്ഥികളും പല പ്രമുഖരും അവിടെ പോവുന്നുണ്ടെന്നും എന്തുകൊണ്ട് താങ്കൾ പോകുന്നില്ലെന്നും അവതാരകൻ ചോദ്യം ആവർത്തിക്കുന്നു. അപ്പോഴായിരുന്നു അവതാരകനോട് കെജ്‌രിവാളിന്റെ ഞെട്ടിച്ചുകൊണ്ടുള്ള മറുചോദ്യം. നിങ്ങളവിടെ പോയിരുന്നോ എന്നായിരുന്നു ആ ചോദ്യം.
എന്നാൽ ഈ ചോദ്യത്തിന് അവതാരകൻ നല്കിയ മറുപടിയാവട്ടെ കെജ്‌രിവാൾ നൽകിയ അതെ മറുപടിയും. അതായത് ഞാൻ എന്തിന് പോവണമെന്നായിരുന്നു അവതാരകന്റെ മറുപടി. ഈ സമയത്ത് സദസ്സിൽ ഇരിക്കുന്നവർ ചിരിക്കുന്നതും അഭിപ്രായങ്ങൾ വിളിച്ചു പറയുന്നതും കേൾക്കാം. എന്നാൽ കെജ്‌രിവാൾ ചിരിച്ചുകൊണ്ട് ഇദ്ദേഹം അവിടെ പോയിട്ടില്ലെന്നും പറയുന്നുണ്ട്. ആ സമയത്ത് തന്നെ അവതാരകൻ ഞങ്ങൾ അവിടുത്തെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അവിടെ നിന്ന് മാറിയിട്ടില്ലെന്നും ഷഹീൻ ബാഗിൽ തന്നെയായിരുന്നു തങ്ങളെന്നും പറഞ്ഞ് തിരുത്താൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ അതേസമയത് തന്നെ ഞങ്ങൾ ഇവിടെ ഭരണം നിയന്ത്രിക്കുന്നുണ്ടെന്നും ഞങ്ങൾ മന്ത്രിമാരാണെന്നും ഞങ്ങളും അവരിൽ നിന്ന് മാറി നിന്നിട്ടില്ലെന്നും കെജ്‌രിവാൾ വെളിപ്പെടുത്തുന്നതിനൊപ്പം തങ്ങൾ അവർക്കായി സ്കൂളും ഹോസ്പിറ്റലും നടത്തുന്നുണ്ടെന്നും റോഡുകൾ നിർമിക്കുകയും സി സി ടി വി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട് എന്നും ചൂണ്ടികാട്ടുന്നുണ്ട്.
ഒപ്പം തന്നെ രാജ്യത്തെ സമ്പദ് വ്യവസ്ഥ ആകെ താറുമാറായി കിടക്കുകയാണെന്നും തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെകുറിച്ചയോ തൊഴിലില്ലായ്മയെ കുറിച്ചോ ചർച്ച ചെയ്യാൻ അവതാരകന് ധൈര്യമില്ല എന്നും തുറന്നു പറയുന്ന കെജ്‌രിവാൾ ചിലർ ശക്തരാണെന്നും അവർ വിചാരിച്ചാൽ ഈ ചാനൽ തന്നെ പൂട്ടിക്കാൻ കഴിയുമെന്നും അതിനാലാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇവർ തയ്യാറാകാത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൂടാതെ ഈ രാജ്യം എല്ലാ ജാതി മത വിഭാഗങ്ങളും ചേർന്ന് ഉണ്ടാക്കപ്പെട്ടതാണെന്നും ഇവിടുത്തെ ഓരോ പൗരനും രാജ്യത്തിന് വേണ്ടി അവന്റെ ജീവൻ തന്നെ ബലിയർപ്പിക്കാൻ തയ്യാറായിട്ടുള്ളവരാണെന്നും കെജ്‌രിവാൾ പറയുന്നുണ്ട്. എന്നാൽ ഇവിടെയുള്ള ഒരു വിഭാഗം ആളുകൾ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുകയാണെന്നും അത്തരക്കാരുടെ ഉദ്ദേശം ഒരിക്കലും നടക്കുകയുമില്ല എന്നും കെജ്‌രിവാൾ വ്യക്തമാക്കുന്നു.
വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നല്കാൻ നല്ല സ്കൂളും കോളേജും നൽകുമ്പോഴും വെള്ളവും റോഡും വൈധ്യുതിയും നല്കുമ്പോഴുമാണ് രാജ്യം പുരോഗമിക്കുന്നത് എന്നും അദ്ദേഹം തുറന്ന് പറയുന്നു. അല്ലാതെ സി എ എ യും എൻ ആർ സിയും നടപ്പാക്കിയാൽ രാജ്യത്ത് പുരോഗമനം ഉണ്ടാവാൻ പോവുന്നില്ലെന്നും സി എ എയും എൻ ആർ സിയും ജനങ്ങളെ വിഭജിക്കാൻ വേണ്ടി മാത്രമാണ് കൊണ്ടുവന്നിട്ടുള്ളതെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ നമ്മുടെ രാജ്യത്തുള്ളവർ വലിയവരാണെന്നും അവർ രാജ്യം വിഭജിക്കപ്പെടാൻ സമ്മതിക്കില്ല എന്നും എടുത്തു പറയുന്നതിനൊപ്പം ചാനലിന്റെയും ബി ജെ പിയുടെയും ഗൂഢലക്ഷ്യത്തിന് മുകളിൽ അവർ വെള്ളം കോരി ഒഴിക്കുമെന്നുള്ളത് തീർച്ചയാണെന്നും കെജ്‌രിവാൾ വ്യക്തമാക്കുന്നുണ്ട്. ഏതായാലും കെജ്‌രിവാൾ സി എ എ വിഷയത്തിൽ അഭിപ്രായം പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ ഉയരുകയാണ്.