തില്ലങ്കേരിയിലെ പാർട്ടിയിൽ ആകാശ് മാത്രമല്ല, 520 മറ്റ് ബ്രാഞ്ച് അംഗങ്ങളുണ്ട്;  തള്ളിപ്പറഞ്ഞ് പി ജയരാജൻ! 520 ബ്രാഞ്ച് അംഗങ്ങളുമുണ്ട്. അവർ ദൈനദിനപ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ കയറി പ്രവർത്തനം നടത്തുന്നവരാണ്. അവരാണ് ഈ പാർട്ടിയുടെ മുഖമെന്നും ആകാശ് തില്ലങ്കേരിയല്ലെന്നും പി ജയരാജൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയെ തള്ളി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. തില്ലങ്കേരിയിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരിയിൽ 37 ബ്രാഞ്ചു സെക്രട്ടറിമാരുണ്ട്. തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശല്ല. എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം പാർട്ടി ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഞാൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് അതുമായി ബന്ധമുളള ആകാശ് ഉൾപ്പെടെയുള്ളവരെ പാർട്ടി പുറത്താക്കിയത്. പിന്നീട് പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത ചില കേസുകളിലും അദ്ദേഹം പ്രതിയായി.





   ചില കള്ളക്കേസുകളുണ്ടാവാം. എടയന്നൂരിലെ സംഭവം പാർട്ടി തളളിപറയുകയും ആ കേസിൽ ഉൾപ്പെട്ടവരെ പുറത്താക്കിയതുമാണ്. എന്നാൽ ഇപ്പോൾ കോൺഗ്രസ് ആ സംഭവത്തിൽ ജോറായിരിക്കുകയാണ്"."യാതൊരുവിധ ക്വട്ടേഷൻ പ്രവർത്തനങ്ങളെയും ഈ പാർട്ടി അംഗീകരിക്കുന്നില്ല. പാർട്ടി സംരക്ഷിക്കുന്നില്ലെന്നു പറഞ്ഞു പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല. "പാർട്ടിക്ക് ഏറ്റവും വലുത് ജീവത്യാഗം ചെയ്ത രക്തസാക്ഷികളും കുടുംബങ്ങളുമാണ്. പാനൂരിൽ ചില ആർഎസ്എസുകാർ പാർട്ടിയിൽ ചേരാൻ തയ്യാറായപ്പോൾ രക്തസാക്ഷി കുടുംബങ്ങളോടാണ് പാർട്ടി അവരെ ഉൾക്കൊള്ളണോയെന്നു ആദ്യം ആലോചിച്ചത്. അന്നു പാർട്ടിയുടെ വളർച്ചയ്ക്കായി അതിനു തയ്യാറായവരാണ് രക്തസാക്ഷി കുടുംബങ്ങൾ.





  കേരളത്തിൽ തുടർഭരണം കിട്ടിയപ്പോൾ ചില മാധ്യമങ്ങൾക്ക് വെപ്രാളമാണ്. അതുകൊണ്ടാണ് തില്ലങ്കേരിയിലെന്തോ കുഴപ്പമുണ്ടെന്നു വരുത്തിതീർക്കാൻ ശ്രമിക്കുന്നത്. ഈ പാർട്ടിയെ തകർക്കാൻ ഗവേഷണം നടത്തുകയാണവർ". എടയന്നൂരിൽ മാത്രമല്ല ആയിത്തറ മമ്പറത്തു ദേശീയ ഓട്ടക്കാരൻ സത്യനെയും ചെറുവാഞ്ചേരിയിൽ ചോയോടൻ രാജീവനെയും ആർഎസ്എസുകാർ കൊന്നിട്ടുണ്ട്. അതിനെ കുറിച്ചൊന്നും കോൺഗ്രസുകാർ പറയാത്തത് അപ്പുറം ആർഎസ്എസായതുകൊണ്ടാണ്. തന്റെ കുട്ടികളെ വിട്ടു ആർഎസ്എസ് ശാഖ സംരക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്. സത്യനെ കൊന്ന ആർഎസ്എസിന്റെ ശാഖയാണ് അദ്ദേഹം സംരക്ഷിച്ചത്. തന്നെ സംരക്ഷിക്കാത്തതിനാലാണ് പലവഴിക്കു സഞ്ചരിച്ചതെന്നാണ് ആകാശ് പറയുന്നത്- പി ജയരാജൻ പറഞ്ഞു.തില്ലങ്കേരി സംഭവത്തെ കുറിച്ചു പറയാൻ എന്നെ ചില മാധ്യമപ്രവർത്തകർ വിളിച്ചു. 





  അവർക്ക് തില്ലങ്കേരിയെ കുറിച്ചു ഒരു ബൈറ്റ് വേണമെന്നു പറഞ്ഞു. ഞാൻ പറഞ്ഞത് നിങ്ങൾ പാർട്ടി പിബി അംഗം സംസ്ഥാന സെക്രട്ടറിയുമായി എം വി ഗോവിന്ദൻ മാഷെ വിളിക്കൂയെന്നാണ്. അദ്ദേഹമാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത്. ചിലയാളുകൾക്ക് അറിയേണ്ടത് താനും കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജനും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നാണ്. കേന്ദ്ര കമ്മിറ്റിയംഗമായ ഇ പിയും സംസ്ഥാന കമ്മിറ്റിയംഗമായ ഞാനും തമ്മിൽ എന്തു പ്രശ്‌നമാണുളളതെന്നു ഞാൻ തിരിച്ചു ചോദിച്ചു. കഴിഞ്ഞ ദിവസം വരെ ഇ പിയുമായി സംസാരിച്ചാണ്. ഇങ്ങനെ പാർട്ടിയിലെന്തെങ്കിലും കുഴപ്പമുണ്ടെന്നു വരുത്തി തീർത്ത് പാർട്ടി പ്രവർത്തകരിലും കുടുംബങ്ങളിലും തെറ്റിദ്ധാരണയുണ്ടാക്കാനുളള ദുഷ്‌ലാക്കോടെയാണ് വലതുപക്ഷ മാധ്യമങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു.

Find out more: