മ്യൂസിയം കണ്ടപ്പോഴേ സംശയം തോന്നിയെന്നും സോഷ്യൽ മീഡിയയിൽ കണ്ടിട്ട് പോയതെന്നും ബഹ്റയുടെ മൊഴി!  മോൻസൻ്റെ മ്യൂസിയം സന്ദർശിക്കാനായി എത്തിയത് സമൂഹമാധ്യമങ്ങളിൽ ഇതു കണ്ട ശേഷമാണെന്ന് ബെഹ്റ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. കേസിൻ്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. രാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിൻ്റെ വ്യാജമ്യൂസിയം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. അനിത ക്ഷണിച്ചിട്ടാണ് ബെഹ്റ കലൂരിലെ മ്യൂസിയത്തിൽ എത്തിയതെന്നാണ് മോൻസൻ്റെ ജീവനക്കാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വന്നതെങ്കിലും ഇതിനു വിരുദ്ധമാണ് ബെഹ്റയുടെ മൊഴി.





  സമൂഹമാധ്യമങ്ങളിലൂടെ മ്യൂസിയത്തെപ്പറ്റി അറിഞ്ഞ താൻ അവിടം സന്ദർശിക്കുകയായരുന്നുവെന്ന് ബെഹ്റ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ലോക്നാഥ് ബെഹ്റയ്ക്കു പുറമെ മോൻസണുമായി ബന്ധം സംശയിക്കുന്ന ഐജി ജി ലക്ഷ്മണയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ ഡിജിപിയെ മോൺസണു പരിചയപ്പെടുത്തിയത് പ്രവാസി മലയാളിയായ അനിത പുല്ലയിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.  മോൻസൻ്റെ വീടുകൾക്കു മുന്നിൽ പോലീസ് പട്ട ബുക്ക് സ്ഥാപിക്കാൻ നിർദേശം നൽകിയത് ലോക്നാഥ് ബെഹ്റയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാണ് പോലീസ് എഡിജിപി എസ് ശ്രീജിത്ത് ബെഹ്റയുടെ മൊഴിയെടുത്തത്. മോൻണസണെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചെന്ന ആരോപണമാണ് ഐജി ജി ലക്ഷ്മണ നേരിടുന്നത്.





   തട്ടിപ്പുകാരൻ്റെ വീടിനു പോലീസ് സുരക്ഷ നൽകാനുണ്ടായ സാഹചര്യമെന്താണെെന്ന് മുൻപ് കോടതിയും ചോദിച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടണമന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി കോടതി നാളെ കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. മ്യൂസിയം കണ്ടപ്പോൾ തന്നെ തനിക്ക് സംശയം തോന്നിയിരുന്നുവെന്നും സന്ദർശനം കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ മോൻസണെതിരെ ഇൻ്റലിജൻസ് അന്വേഷണം നടത്താൻ താൻ നിർദേശം നൽകിയെന്നും ബെഹ്റ അന്വേഷണസംഘത്തെ അറിയിച്ചു. മ്യൂസിയത്തിൽ ആരും ക്ഷണിച്ചിട്ടില്ല താൻ എത്തിയതെന്നാണ് ബെഹ്റയുടെ വിശദീകരണം. അതേസമയം, കേസുമായി ബന്ധപ്പെട്ട് മോൻസൻ്റെ ജീവനക്കാർ അടക്കമുള്ളവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.



 
  മോൻസനെതിരായ പോക്സോ കേസിൽ ഇയാളുടെ മേക്കപ്പ് മാൻ ജോഷിയെ പോലീസ് പ്രതി ചേർത്തിരുന്നു. കൂടാതെ ഇയാളുടെ മാനേജറായ ജിഷ്ണുവിനെയും കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഒപ്പം മോൻസൻ്റെ കലൂരിലെ മ്യൂസിയത്തിൽ പ്രവർത്തിച്ചിരുന്ന തിരുമ്മൽ കേന്ദ്രവു തട്ടിപ്പാണെന്നാണ് വാർത്തകൾ. ഇവിടെ ചികിത്സ നൽകിയിരുന്നത് താൻ അടക്കമുള്ളവരാണെന്ന് മോൻസൻ്റെ ഡ്രൈവറായ ജയ്സൺ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. പോക്സോ കേസിൽ മോൻസൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
 

Find out more: