ഇനി സ്കൂളുകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മാണി വരെ! ഉച്ചയ്ക്കു മുൻപുള്ള മണിക്കൂറുകളാണ് പഠനത്തിന് മികച്ചതെന്നും ഉച്ച കഴിഞ്ഞുള്ള സമയം പാഠ്യേതര പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കണമെന്നുമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ. ഈ നിർദേശം നടപ്പാക്കാനായി സംസ്ഥാന സർക്കാരിനു സമർപ്പിച്ചതിനു പിന്നാലെ എതിർപ്പുമായി മുസ്ലീം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പുതിയ തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം രൂപപ്പെട്ടിരിക്കുകയാണ്. വൈകിട്ട് നാലു മണി വരെയുള്ള സ്കൂൾ സമയം പരിഷ്കരിച്ച് രാവിലെ 8 മണി മുതൽ ഒരു മണി വരെയാക്കണം എന്നാണ് പുതിയ നിർദേശം. കമ്മിറ്റി സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിലാണ് ശുപാർശയുള്ളത്. അഞ്ച് മുതൽ 12 വരെ ക്ലാസുകാർക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ ക്ലാസ് അവസാനിപ്പിക്കാനും 2 മുതൽ 4 വരെയുള്ള സമയത്ത് പാഠ്യേതര പ്രവർത്തനങ്ങൾ നടത്താനുമാണ് ശുപാർശ. നാലര വർഷമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഈ മാസം 30ന് തീരുമെന്നിരിക്കേയാണ് ശുപാർശ കൈമാറിയത്.
സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച ഡോ. എം എ ഖാദർ കമ്മിറ്റിയാണ് സ്കൂൾ സമയം മാറ്റാനായി ശുപാർശ ചെയ്തിട്ടുള്ളത്. അതേസമയം, ലീഗിൻ്റെയും സമസ്തയുടെയും നിലപാട് തള്ളി ബിജെപി രംഗത്തെത്തി. സ്കൂൾ പ്രവർത്തനസമയം നിശ്ചയിക്കേണ്ടത് മതസംഘടനകൾ അല്ലെന്നും മതവിദ്യാഭ്യാസത്തിൻ്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നു പറയുന്നത് തെറ്റാണെന്നും ബെജിപെ സംസ്ഥാന ജനറൽ സെക്രട്ടരി എംടി രമേശ് വ്യക്തമാക്കി. രക്ഷിതാക്കളും വിദ്യാർഥികളുമായും ചർച്ച ചെയ്തു സമയക്രമം തീരുമാനിക്കണമെന്നും വിദ്യാർഥികൾക്ക് ഗുണകരമായ സമയക്രമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പുതിയ സമയക്രമത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് സമസ്തയും മുസ്ലീം ലീഗും.
പുതിയ രീതി നടപ്പായാൽ സംസ്ഥാനത്ത് മതവിദ്യാഭ്യാസം ഇല്ലാതാകുമെന്നാണ് പ്രധാന ആരോപണം. വഖഫ് വിഷയത്തിലേതു പോലെ സർക്കാരിന് അബദ്ധം പറ്റരുതെന്നും തീരുമാനം എടുക്കുന്നതിനു മുൻപ് എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്താൻ തയ്യാറാകണമെന്നുമാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയത്. ഈ ശുപാർശ സർക്കാർ അംഗീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം അംഗീകരിക്കില്ലെന്നും ഇത് അടിച്ചേൽപ്പിക്കാൻ സിപിഎം ശ്രമിച്ചാൽ വിലപ്പോകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.മുൻപ് ഖാദർ കമ്മിറ്റി നൽകിയ ഒന്നാമത്തെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു പ്ലസ് ടുവിനെയും ഹൈസ്കൂളിനയും ഒരു യൂണിറ്റാക്കി മാറ്റിയത്. രണ്ടാമത്തെ റിപ്പോർട്ടിൽ പുതിയ സമയക്രമത്തിനു പുറമെ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് വേറെയും ശുപാർശകളുമുണ്ട്.
ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതു പോലെ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലും പരിധി വേണമെന്നാണ് ഒരു ശുപാർശ. കൂടാതെ പരീക്ഷാദിനങ്ങൾ വെട്ടിക്കുറയ്ക്കണമെന്നും പൊതുപരീക്ഷകൾ ഏപ്രിലിൽ തന്നെ നടത്തണമെന്നുമാണ് ശുപാർശ. നിലവിൽ എട്ടാം ക്ലാസ് വരെ നൽകുന്ന സൗജന്യ ഉച്ചഭക്ഷണം 12-ാം ക്ലാസ് വരെ നൽകും. സർക്കാരും കരിക്കുലം കമ്മിറ്റിയും ഉൾപ്പെടെയുള്ളവർ ചേർന്നാണ് സമയക്രമം തീരുമാനിക്കുന്നതെന്നും മുൻപും സമയക്രമം മാറ്റാൻ തീരുമാനിച്ചപ്പോൾ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ളവർ എതിർത്തിരുന്നു എന്നും എംടി രമേശ് വ്യക്തമാക്കി. സർക്കാർ മതസംഘടനകൾക്കു മുന്നിൽ മുട്ടുമടക്കിയാൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്നും എം ടി രമേശ് വ്യക്തമാക്കി.
Find out more: