കുഞ്ഞിന് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇളവൂരും കേരളമൊട്ടാകെയും.
അവര്‍ക്ക് മുന്നിലേയ്ക്കാണ് വെള്ളിയാഴ്ച രാവിലെ ദേവനന്ദയുടെ മരണ വാര്‍ത്ത എത്തുന്നത്.
വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പോലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പതിവുപോലെയായിരുന്നു ഇളവൂര്‍ നിവാസികള്‍ക്ക് വ്യാഴാഴ്ച നേരം പുലര്‍ന്നത്. എന്നാല്‍ ഏറെ കഴിയുംമുന്‍പ് പ്രദേശത്തിന്റെ രൂപവും ഭാവവും മാറി.
പ്രദേശവാസികള്‍ക്ക് കണ്ണിലുണ്ണിയായിരുന്ന ഏഴുവയസ്സുകാരി ദേവനന്ദയെ വീട്ടിനുള്ളില്‍നിന്ന് കാണാതായെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. കേട്ടവരെല്ലാം ഓടിക്കൂടി.
പരിസരവാസികളെല്ലാം ചേര്‍ന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. ആദ്യം വലിയ ദുരൂഹതകൾ ആണ് ഉണ്ടായത്.
വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് കൃഷ്ണവേഷത്തില്‍ ദേവനന്ദ നൃത്തമാടിയിരുന്നു. ഡാന്‍സിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു. ബുധനാഴ്ച സ്‌കൂള്‍ വാര്‍ഷികമായതിനാല്‍ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായി വീട്ടില്‍.