പ്രാതിനിധ്യം ഉറപ്പെങ്കിൽ മന്ത്രി സ്ഥാനം ഉറപ്പിച്ചവർ ആരൊക്കെ? സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്ന ഇടതു സർക്കാരിൽ 21 മന്ത്രിമാരുണ്ടാകുമെന്നും ഘടകക്ഷികൾക്ക് അവസരം നൽകുന്നതിൻറെ ഭാഗമായി സിപിഎം മന്ത്രിമാരുടെ എണ്ണം കുറയ്ക്കുമെന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ ഒരു എംഎൽഎ മാത്രമുള്ള ആറ് പാർട്ടികളാണ് ഇടതുപക്ഷത്ത് ഉള്ളത്, ഇതിൽ ജനതാദൾ എസിനോടും എൽജെഡിയോടും ലയനകാര്യത്തിൽ എത്രയും വേഗം തീരുമാനത്തിലെത്താൻ സിപിഎം ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളുമുണ്ട്. അങ്ങനെയെങ്കിൽ ഏകാംഗ കക്ഷികളുടെ എണ്ണം അഞ്ചായി തീരും. ഇതിൽ ആർക്കൊക്കെയാണ് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയെന്ന് പരിശോധിക്കാം.രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
സിപിഎമ്മിന് സ്വതന്ത്രരുൾപ്പെടെ 67 സീറ്റുകളാണ് ലഭിച്ചത്. സിപിഐ- 17, കേരള കോൺഗ്രസ് എം - 5, ജനതാദൾ എസ്- 2 എൻസിപി- 2, കോൺഗ്രസ് എസ്- 1, കേരള കോൺഗ്രസ് ബി- 1, എൽജെഡി- 1, ഐഎൻഎൽ- 1, ആർഎസ്പിഎൽ- 1 ജനാധിപത്യ കേരളാ കോൺഗ്രസ്- 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വർധിപ്പിച്ചാണ് ഇടതുപക്ഷം അധികാരത്തുടർച്ച ഉറപ്പ് വരുത്തിയത്.ഒരംഗങ്ങൾ മാത്രമുള്ള പാർട്ടികളെയും ഇത്തവണ അവഗണിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിപിഎം മന്ത്രിമാരുടെ എണ്ണം കുറക്കുകയാണെങ്കിൽ പ്രധാന കക്ഷിയുടെ മന്ത്രിമാരുടെ എണ്ണം 12 ആയി മാറും. സിപിഐ- 4, കേരളാ കോൺഗ്രസ് (എം)- 1 എൻസിപി -1 ജനതാദൾ എസ്- 1 എന്നിങ്ങനെയാകും മുന്നണിയിലെ മന്ത്രിമാരുടെ എണ്ണമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദൾ പാർട്ടികളെ രണ്ടായി പരിഗണിച്ച് രണ്ട് മന്ത്രി സ്ഥാനം നൽകാൻ സാധ്യത ഇല്ല, അതുകൊണ്ട് തന്നെ ജനതാദൾ എസും എൽജെഡിയും ലയിച്ച് മന്ത്രി ചർച്ചകളിലേക്ക് കടന്നേക്കും. രണ്ടിലധികം സീറ്റുകളിൽ വിജയിച്ച പാർട്ടികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാണ്. കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി, ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ്, ആർഎസ്പിഎൽ എന്നിവർ. ഇതിൽ കോവൂർ കുഞ്ഞുമോൻറെ സാധ്യതകൾ വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാൽ ബാക്കിയുള്ള നാല് പേർക്കും ഊഴം വച്ചു മന്ത്രിസ്ഥാനം നൽകണമോ, അതോ രണ്ട് പേരെ മാത്രം പരിഗണിക്കണമോയെന്ന ചർച്ചയാകും വരുംദിവസങ്ങളിൽ നടക്കുക.
21 അംഗ മന്ത്രിസഭയിലേക്ക് പ്രധാന പാർട്ടികളുടെ സീറ്റ് കഴിഞ്ഞാൽ ബാക്കിയുള്ള രണ്ട് സ്ഥാനത്തേക്ക് അഞ്ച് ഏകാംഗ പാർട്ടികളാണ് രംഗത്തുള്ളത്. പത്തനാപുരത്ത് നിന്ന് വീണ്ടും നിയമ സഭയിലെത്തിയ മുൻ മന്ത്രി കെബി ഗണേഷ് കുമാർ ഇത്തവണ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഏകാംഗ കക്ഷികളിൽ രണ്ട് പാർട്ടികൾക്ക് മാത്രമായി മന്ത്രി പദവി കൊടുക്കുകയാണെങ്കിൽ അതിൽ ഒന്ന് ഗണേഷിന് തന്നെയാകും. കഴിഞ്ഞതവണയും ഇടതു എംഎൽഎയായി സഭയിലുണ്ടായ വ്യക്തിയാണ് ഗണേഷ്.മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഐഎൻഎൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് കത്ത് നൽകിയെന്ന വാർത്ത കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഐഎൻഎലിൻറെ ഏക എംഎൽഎയായ അഹമ്മദ് ദേവർകോവിലിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. മുസ്ലീം ലീഗിൻറെ സീറ്റായിരുന്ന കോഴിക്കോട് സൗത്ത് പിടിച്ചെടുത്താണ് അഹമ്മദ് ദേവർകോവിൽ നിയമസഭയിലെത്തിയത്.
Find out more: