കോവിഡ് വ്യാപനം മുറുകുന്നു. ലോകം അതീവ ജാഗ്രതയിൽ കഴിയുകയാണ്. 5,024 പുതിയ കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം സ്ഥിരീകരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികള്‍ സംസ്ഥാനത്ത് 1,52,765 ആയി ഉയര്‍ന്നു. 175 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. ഇതില്‍ 91 മരണങ്ങള്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ സംഭവിച്ചതാണ്. രാജ്യത്ത് കൊവിഡ് രോഗികള്‍ 5 ലക്ഷം കടന്നു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കായ 17,000 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനു ശേഷമാണ് 5 ലക്ഷം കടന്നിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും മോശമായി കൊവിഡ് ബാധിച്ചിരിക്കുന്നത്.രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 15,301 ആയി ഉയര്‍ന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 407 മരണങ്ങളാണ്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ 14,000 ആയി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനംപശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ 3,645 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതര്‍ 3,500 കടക്കുന്നത്.
ഇതോടെ, ആകെ കൊവിഡ് രോഗികള്‍ 74,622 ആയി. 46 പേര്‍ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ 957 ആയി. അതേസമയം കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയ്ക്കു കൊവിഡ് ബാധിച്ചു. അഭിഷേക് സിങ്‌വിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ മകനും കുടുംബാംഗങ്ങളും സ്റ്റാഫുകളും കൊവിഡ് പരിശോധിച്ചു. സഞ്ജയ് ജായ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം രോഗബാധ കണ്ടെത്തുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് അഭിഷേക് സിങ്‌വി. എന്നാൽ കേരളത്തിൽ ഇന്ന് 150 പേർക്ക് കൊറോണ സ്‌ഥിരീകരിച്ചു.
കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര - 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.