വയനാട്ടിലെ ബിജെപി, വീണ്ടും കൂട്ടരാജി! ബിജെപി സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ ബി മദൻലാലും പതിമൂന്നംഗ കമ്മറ്റിയും, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ലളിത വത്സനും ഒമ്പതംഗ കമ്മറ്റിയുമാണ് ഇപ്പോൾ രാജിവെച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നുതന്നെ ആരോപണവിധേയനായ വ്യക്തിയെ പ്രസിഡന്റാക്കിയതും, കമ്മിറ്റികളുടെ പരാതിയിൽ വ്യക്തമായി മറുപടി ലഭിക്കാത്തതുമാണ് കൂട്ടരാജിക്ക് പ്രേരണയായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വയനാട്ടിൽ ബിജെപിയിലുണ്ടായ ഭിന്നത ഇനിയും അവശേഷിച്ചിട്ടില്ലെന്നതിന്റെ തെളിവായി വീണ്ടും കൂട്ടരാജി. മതിയായ കൂടിയാലോചനയില്ലാതെ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചതാണ് കൂട്ടരാജിയിലേക്ക് നയിച്ച പെട്ടന്നുള്ള കാരണമെന്നാണ് സൂചന.
കോഴ ആരോപണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളടക്കം ബത്തേരിയിലെത്തുകയും അഞ്ചോളം തവണ യോഗം ചേരുകയും ചെയ്തു. എന്നാൽ വ്യക്തമായ മറുപടി പരാതികളുന്നയിച്ചവർക്ക് ലഭിച്ചില്ല. കഴിഞ്ഞ അഞ്ച് മാസമായി അസ്വാരസ്യങ്ങളുണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങൾക്ക് രമ്യമായ പരിഹാരമുണ്ടാകുമെന്നായിരുന്നു പല നേതാക്കളും കരുതിയിരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് വയനാട് ജില്ലാ പ്രസിഡന്റായി കെ പി മധുവിനെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിജെപിയിൽ വീണ്ടും കലാപകൊടിയുയർന്നിരിക്കുന്നത്. എന്നാൽ യാതൊരുവിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചതാണ് പെട്ടന്നുള്ള രാജിയിൽ കലാശിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേണ്ടത്ര പരിഗണന ലഭിക്കാത്ത കാര്യങ്ങളടക്കം വിശദീകരിച്ചുകൊണ്ട് മഹിളാമോർച്ചയും സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ മഹിളാമോർച്ചയിലും രാജിക്ക് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് വിവരം. ജില്ലയിൽ ബിജെപിയുടെ ഓഫീസ് കെട്ടിടം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ കമ്മറ്റികൾ രാജിവെച്ചത് പാർട്ടിക്ക് തന്നെ ക്ഷീണമായി മാറിയിരിക്കുകയാണ്. യുവമോർച്ച ജില്ലാ പ്രസിഡന്റിനെയും മണ്ഡലം പ്രസിഡന്റിനെയും തൽസ്ഥാനത്ത് നിന്ന് നീക്കിയത് പ്രശ്‌നം കൂടുതൽ വഷളാക്കി.
പിന്നീട് ജില്ലയിൽ പ്രതിഷേധം ശക്തമാകുകയും യുവമോർച്ച പഞ്ചായത്ത് കമ്മറ്റി നേതൃത്വങ്ങളും പോഷകസംഘടന നേതാക്കളും രാജിവെക്കുന്ന സാഹചര്യവുമുണ്ടായി. ഇടക്കാലത്ത് പ്രശ്‌നങ്ങൾ ആറിത്തണുത്തെങ്കിലും ജില്ലാ പ്രസിഡന്റ് പ്രഖ്യാപനത്തോടെ വീണ്ടും പാർട്ടിക്കുള്ളിൽ കലാപക്കൊടിയുയർന്നിരിക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കൂട്ടരാജി. പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ടേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പിന്നാലെയയുർന്ന കോഴ ആരോപണം ജില്ലയിലെ ബിജെപിയെ പിടിച്ചുലക്കുകയും ചെയ്തു.
Find out more: