തിരുവനന്തപുരം ∙ മഴക്കെടുതിമൂലം ബന്ധുവീടുകളില്‍ മാറിതാമസിച്ച കുടുംബങ്ങള്‍ക്കും സഹായധനം നൽകാൻ സർക്കാർ ഉത്തരവ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കും സഹായം ലഭിക്കും. ക്യാംപുകളില്‍ താമസിച്ച ഇതരസംസ്ഥാന തൊഴിലാളികളെയും പട്ടികയില്‍ ചേര്‍ക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. നേരത്തെ ക്യാംപുകളിൽ താമസിച്ചവർക്കു മാത്രമെ സഹായം നൽകൂവെന്ന പ്രഖ്യാപനം വിവാദമായിരുന്നു.

 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പ്രളയബാധിത കുടുംബങ്ങൾക്കു 10,000 രൂപ വീതം അടിയന്തര സഹായം നൽകാനാണ് സംസ്ഥാന മന്ത്രിസഭാ തീരുമാനിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കു മാനദണ്ഡങ്ങൾക്കു വിധേയമായി 4 ലക്ഷം രൂപ നൽകും. വീട് താമസയോഗ്യമല്ലെങ്കിൽ 4 ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു 10 ലക്ഷവും അനുവദിക്കും.

Find out more: