മാധ്യമ സ്വാതന്ത്ര്യങ്ങളുടെ പിന്നാമ്പുറ കാഴ്ചകൾ പറഞ്ഞ മലയാള സിനിമകളുടെ കൂട്ടത്തിൽ നാരദനും എത്തിയിരിക്കുകയാണ്. ടൊവിനോയും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമ തീയേറ്ററുകളിൽ വേണ്ടത്ര തിളങ്ങിയില്ലെന്ന് പറയുന്നതിൽ തെറ്റില്ല. മിന്നൽമുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിൻറെ ചിത്രം എന്നീ നിലകളിലെല്ലാം നാരദൻ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും തീയേറ്ററുകളിൽ പ്രേക്ഷകർ നാരദനെ തഴയുകയായിരുന്നുവെന്ന് തന്നെ പറയാം. മാധ്യമങ്ങളുടെ പിന്നാമ്പുറക്കഥകൾ പറഞ്ഞ മലയാളം സിനിമകൾ ഒട്ടും കുറവല്ല. അക്കൂട്ടത്തിലേക്ക് ഏറ്റവുമൊടുവിൽ എത്തിയ ചിത്രമാണ് നാരദൻ.
ഉണ്ണി. ആർ. ആണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തിയതെങ്കിലും എവിടെയും ഏശാതെ പോയ പ്രകടനമായി മാറി. അടുത്ത കാലത്ത് ടൊവിനോയിൽ നിന്നുണ്ടായ മോശം തിരക്കഥാ തെരഞ്ഞെടുപ്പായി മാറുകയായിരുന്നു നാരദൻ. ന്യൂഡൽഹി, വാർത്ത, പത്രം, റൺ ബേബി റൺ, അഗ്നിദേവൻ, ലവ് 24 X 7, സ്വലേ പോലുള്ള സിനിമകൾ കണ്ട മലയാളി പ്രേക്ഷകരിലേക്കാണ് അവർക്കൊട്ടും അപരിചിതമല്ലാത്ത മാധ്യമസ്ഥാപന പ്രവർത്തനം എന്ന കഥാതന്തുവിൽ ഊന്നി നാരദനും എത്തിയത്. മാറുന്ന കാലത്തിനനുസരിച്ച് മാധ്യമങ്ങളിൽ ഉണ്ടായ മാറ്റത്തെ അംഗീകരിക്കാൻ ആവാതെ എഴുതിയ മാധ്യമ സ്ഥാപനം പോലെയാണ് നാരദനെ തോന്നിയത്.
വേണ്ടത്ര മാധ്യമ പ്രവർത്തന എക്സ്പീരിയൻസുണ്ടായിട്ടും തിരക്കഥാകൃത്ത് അതിനു മുതിർന്നിട്ടില്ല. മാത്രമല്ല പ്രഗത്ഭനായ സംവിധായകനും മനഃപ്പൂർവ്വം അതിനു ശ്രമിക്കാത്തതായി തോന്നി. പൂർണ്ണമായൊരു വാണിജ്യ സിനിമയ്ക്കായി തയ്യാറാക്കിയ തിരക്കഥ അവതരണത്തിലും പലയിടത്തും മുഴച്ചു നിന്നു. മാധ്യമ ലോകത്തിൻറെ പശ്ചാത്തലത്തിൽ നിരവധി സിനിമകൾ മലയാളത്തിലും തമിഴിലും നിരവധി പുറത്തിറങ്ങിയിട്ടുണ്ട്. അവയെല്ലാം മാധ്യമ ധർമ്മം ഉയർത്തിപ്പിടിച്ച് പോരാടുന്ന നായകനെയാണ് പ്രതിനിധീകരിച്ചത്. എന്നാൽ നാരദൻ മാധ്യമ ലോകത്തിലെ അറിയാ കാഴ്ചകളെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്ന ഗ്രേ ഷേഡിലുള്ള ചലച്ചിത്ര കാഴ്ചയാണ് എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും നാരദനിലെ ചന്ദ്ര പ്രകാശ് എന്ന ജേണലിസ്റ്റ് കേന്ദ്രകഥാപാത്രം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതാണ് ബാക്കിയാകുന്ന ചോദ്യം.
സിനിമയുടെ തുടക്കത്തിൽ തന്നെ ഇതൊരു സാങ്കൽപിക കഥയാണെന്നും ഭാവനാ സൃഷ്ടിയാണെന്നുമുള്ള നിരാകരണ കുറിപ്പ് കാണിക്കുന്നുണ്ട്. എങ്കിലും മലയാള മാധ്യമ ലോകം സാക്ഷ്യം വഹിച്ച ചില യഥാർത്ഥ സംഭവങ്ങളിലേക്കും സിനിമ അതിൻറെ ക്യാമറ കണ്ണുകൾ തുറക്കുന്നുണ്ട്. മീഡിയ ജനാധിപത്യത്തിൻറെ നാലാം തൂൺ ആണെന്നും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും അവകാശവാദ മുന്നയിച്ച് ചാനൽ റേറ്റിംഗിന് വേണ്ടി മാധ്യമ ധർമ്മത്തെ കാൽക്കീഴിലാക്കുന്ന മാധ്യമ പ്രവർത്തനത്തെയാണ് നാരദൻ തുറന്ന് കാണിക്കുന്നത്.
Find out more: