ഗോവയും ഉത്തരാഖണ്ഡും നാളെ വിധിയെഴുതും; യുപിയിൽ രണ്ടാംഘട്ടം! ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പും നാളെയാണ്. യുപിയിൽ 9 ജില്ലകളിലെ 55 സീറ്റുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ച ഇവിടെ ഇന്ന് നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ജനങ്ങൾ നാളെ വിധിയെഴുതും. കേന്ദ്ര സർക്കാരിൻറെയും സംസ്ഥാന സർക്കാരിൻറെയും പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി 'ഡബിൾ എഞ്ചിൻ' സർക്കാരിനാണ് ബിജെപി വോട്ടു ചോദിക്കുന്നത്.





  എന്നാൽ വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ എന്നിവ ഉയർത്തിയാണ് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആം ആദ്മിയും വോട്ട് ചോദിക്കുന്നത്. ബിജെപി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളാണ് ഗോവയും ഉത്തരാഖണ്ഡും. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി രംഗത്തെത്തിയത് ചർച്ചയായിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആം ആദ്മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കളായിരുന്നു മൂന്നിടത്തും പ്രചാരണം നയിച്ചത്.





  കൊവിഡ് വ്യാപനത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ചൂടേറിയ പ്രചാരണം തന്നെയാണ് സംസ്ഥാനങ്ങളിൽ കാണാൻ കഴിഞ്ഞത്. ക‍ർഷകപ്രതിഷേധം നിലനിൽക്കുന്ന പടിഞ്ഞാറൻ യുപിയിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. അവിടെ 60 ശതമാനത്തിലേറെയായിരുന്നു പോളിങ്. രണ്ടാംഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള പ്രദേശങ്ങളാണ് ബൂത്തിലേക്ക് പോകുന്നത്. ഇവിടെ പരമാവധി സീറ്റുകൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് അഖിലേഷ് യാദവിനും എസ്പിയ്ക്കുമുള്ളത്.






  പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി രംഗത്തെത്തിയത് ചർച്ചയായിരുന്നു. അതേസമയം യുപിയിൽ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് എത്തുമ്പോൾ കോൺഗ്രസ് ചിത്രത്തിലില്ലാതായി എന്നാണ് വിലയിരുത്തലുകൾ. മത്സരം പൂർണമായും സമാജ്‍വാദി പാർട്ടിയും ബിജെപിയും തമ്മിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും മാത്രമാണ് മത്സരരംഗത്ത്. സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം മാർച്ച് പത്തിനാണ്. ഗോവയിൽ ബിജെപിയ്ക്ക് വെല്ലുവിളിയുമായി ആം ആദ്മിയും കോൺഗ്രസും രംഗത്തുണ്ട്.
 

Find out more: