രണ്ടാം പിണറായി സർക്കാർ: ചിലതറിയാം! പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ പൂർണമായും നടപ്പാക്കുന്നതിനൊപ്പം വ്യവസായങ്ങളുടെ വളർച്ച ഉറപ്പുവരുത്തുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനിടെ ദാരിദ്രം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുടങ്ങിക്കിടന്ന ഗെയ്‌ല് പൈപ്പ് ലൈൻ, ദേശീയപാതാ, വൈദ്യുതി പ്രസരണ പദ്ധതികൾ എന്നിവ യാഥാർഥ്യമാക്കാൻ കഴിഞ്ഞു. പ്രകടന പത്രികയിലെ 600 വാഗ്‌ദാനങ്ങളിൽ 580 തും നടപ്പാക്കിയത് പ്രതിസന്ധികൾ മറികടന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 25 വർഷങ്ങൾ കൊണ്ട് കേരളത്തിൻ്റെ ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് ഒപ്പമെത്തിക്കും.
ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ മാറ്റങ്ങൾ ശക്തിപ്പെടുത്തും. അതിദാരിദ്യമുള്ള കുടുംബത്തെ കണ്ടെത്തി ദാരിദ്ര്യരേഖയ്‌ക്ക് മുകളിൽ കൊണ്ടുവരും. സർക്കാർ മതനിരപേക്ഷത സംരക്ഷിച്ചു. സാമൂഹ്യക്ഷേമവും സാമൂഹ്യനീതി, സ്‌ത്രീ സുരക്ഷ തുടങ്ങിയ മേഖലകൾ ശക്തിപ്പെടുത്തും. അഞ്ച് വർഷം കൊണ്ട് നെല്ലിൻ്റെയും പച്ചക്കറിയുടെയും ഉത്പാദനം ഇരട്ടിയാക്കും. കൊവിഡ് പ്രതിരോധത്തിൽ ജന പങ്കാളിത്തമുണ്ടായി. ജനങ്ങൾക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുക. വികസന കുതിപ്പിന് കാരണം ജനകീയ പങ്കാളിത്തമാണ്. ഉന്നത വിദ്യാഭ്യാസ നവീകരണത്തിന് പുതിയ നയം കൊണ്ടുവരും.
കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരുന്നതിനൊപ്പം പൊതുമേഖല സ്ഥാപനങ്ങളെ നവീകരിക്കും. യുവജനങ്ങൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരും. ഇ-ഓഫീസ്, ഇ-ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രോടൈം സ്പീക്കറായി കുന്നമംഗലത്തു നിന്നുള്ള അംഗം പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു. അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ടി എ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിക്കാൻ തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെ നിയമിച്ചു. ശാസ്‌ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികൾ തുടങ്ങിയവയെ കൃത്യമായി പ്രയോജനപ്പെടുത്തി കൃഷി, അനുബന്ധ മേഖലകൾ, നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉത്പാദന സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തും. ഒരാളെ പോലും ഒഴിച്ച് നിർത്താതെയുള്ള വികസന കാഴ്‌ച്ചപാടാണ് ഉയർത്തിപ്പിടിക്കുക. നാടിൻ്റെ വികസനമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Find out more: