കർണാടക ബിജെപി ചേതൻ കുമാറിനെ ഭയപ്പെടുന്നുണ്ടോ? 'ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ’ എന്ന ചേതൻ കുമാറിൻറെ പോസ്റ്റ് ട്വിറ്ററിൽ വൈറലാകുകയായിരുന്നു. സവർക്കർ, ബാബറി മസ്‌ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ തുടങ്ങിയ രാഷ്ട്രീയവ്യവഹാരങ്ങൾ ഉദാഹരിച്ച് ഹിന്ദുത്വ എന്നത് നുണകളിൽ കെട്ടിപ്പടുത്ത പ്രത്യയശാസ്‌ത്രമാണെന്ന് ചേതൻ തന്റെ ട്വീറ്റിൽ കുറിക്കുകയായിരുന്നു. ഹിന്ദുത്വത്തിനെതിരായ വിവാദ ട്വീറ്റിന് പിന്നാലെയാണ് കന്നട നടനും ആക്ടിവിസ്റ്റുമായ 'ചേതൻ അഹിംസ' എന്നറിയപ്പെടുന്ന ചേതൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതാദ്യമായിട്ടില്ല ഹിന്ദുത്വക്കെതിരെയും ബിജെപിക്കെതിരെയും പ്രതികരിച്ചതിന്റെ പേരിൽ ചേതൻ അറസ്റ്റിലാകുന്നത്. സുപ്രീംകോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെ വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം ജനുവരിയിലും ചേതനെ അറസ്റ്റ് ചെയ്തിരുന്നു. കർണാടകയിൽ മുസ്ലിം വിദ്യാർഥിനികൾ ഹിജാബ് അണിയുന്നത് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതിയിൽ പരിഗണിച്ചത് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്ത് ആയിരുന്നു.




  സിറ്റിംഗ് ജഡ്ജിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ചേതൻ ആറുദിവസം ജയിലിൽ കിടന്നിരുന്നു. മാത്രമല്ല കഴിഞ്ഞ വർഷം ജൂണിൽ ബ്രാഹ്മണ്യത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അമേരിക്കൻ പൌരനായ ചേതനെ നാടു കടത്താനും കർണാടക സർക്കാർ ശ്രമിച്ചിരുന്നു. മനുഷ്യരെല്ലാവരും തുല്യരാണെന്നും, ചില ആളുകൾ ശ്രേഷ്ഠരാണെന്ന ബ്രാഹ്മണ ആശയം തെറ്റാണെന്നുമാണ് ചേതൻ അന്നു പറഞ്ഞത്. ട്വീറ്റ് വൈറലായതിന് പിന്നാലെ ചേതനെതിരെ ബജ്റംഗദൾ പ്രവർത്തകനായ ശിവകുമാർ പൊലീസിൽ പരാതി നൽകി. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് നിലവിൽ ചേതനെതിരെ ചുമത്തിയിരിക്കുന്നത്.






 ബജ്റംഗദൾ പ്രവർത്തകനായ ശിവകുമാർ നേരത്തെയും ചേതനെതിരെ പരാതി നൽകിയിട്ടുണ്ട്. കാന്താര സിനിമയിൽ കാണിക്കുന്ന ''ഭൂതകോല'' എന്ന ആചാരം ഹിന്ദു സംസ്കാരത്തിന്റെ ഭാഗമല്ലെന്നും അത് ആദിവാസികളുടെ ആചാരമാണെന്നും പറഞ്ഞതിനെതിരെയാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ ചേതനെതിരെ ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഏതായാലും ചേതന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നുണ്ട്.സിനിമാനടൻ എന്നതിലുപരി ആക്ടിവിസ്റ്റും വോക്കൽ ആർട്ടിസ്റ്റും അതിലുപരി കടുത്ത അംബ്ദേക്കർ അനുയായിയുമായ ചേതൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സൌത്ത് ഏഷ്യൻ സ്റ്റഡീസിൽ ഡിഗ്രി പൂർത്തിയാക്കിയ ചേതൻ 2005-ൽ ഇന്ത്യയിലെത്തുന്നത് പഠനത്തിന്റെ ഭാഗമായുള്ള റിസർച്ചുമായി ബന്ധപ്പെട്ടാണ്. തുടർന്ന് ബാംഗ്ളൂരിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചു.






 2007-ൽ "ആ ദിനഗളു" എന്ന ചിത്രത്തിലൂടെയാണ് ചേതൻ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം ഇൻഡസ്ട്രിയിൽ വൻ വിജയമായിരുന്നു. തുടർന്ന് എട്ടോളം സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തു.സാധാരണ സിനിമാതാരങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊതുപ്രശ്നങ്ങളിൽ ഇടപെടുന്ന സിനിമാതാരങ്ങൾ വിരലിൽ എണ്ണാവുന്നവരേയുള്ളൂ. അതിലൊരാളാണ് ചേതനും. അഴിമതിക്കും വർഗീയരാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ തുടർച്ചയായി തന്റെ നിലപാടുകൾ ഉറക്കെ വിളിച്ചു പറയുന്ന ഒരാളാണ് ചേതൻ. അതിന്റെ പേരിൽ നിരവധി കേസുകളും ചേതന്റെ പേരിലുണ്ട്. കർഷകർ, തൊഴിലാളികൾ, ദളിതർ, ആദിവാസികൾ എന്നിവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള വിവിധ പ്രസ്ഥാനങ്ങളിൽ അറിയപ്പെടുന്ന മുഖമാണ് ചേതന്റേത്. മാത്രമല്ല ഉറച്ച അംബേദ്കർ അനുയായിയും സോഷ്യലിസ്റ്റുമായ ചേതൻ നിരവധി സമരങ്ങളുടെയും ഭാഗമായി തന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. 




 എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസം, കുടകിൽ നിന്ന് കുടിയൊഴിക്കപ്പെട്ട ആദിവാസികൾക്ക് വീടുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ സംഘടനകൾ നടത്തിയ സമരങ്ങളിലൊക്കെയും ചേതൻ പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി വേണമെന്നുള്ള പ്രചാരണങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ മാത്രമല്ല കന്നഡ സിനിമാ മേഖലയിലെ പ്രശ്നങ്ങളിലും ചേതൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്ത്രീകൾ, എഴുത്തുകാർ, സിനിമാ രംഗത്തെ മറ്റ് സാധാരണ തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി (FIRE) എന്ന സംഘടനയിലെ സജീവ പ്രവർത്തകനാണ് ചേതൻ. ജീവിതത്തിലും തന്റെ നിലപാടുകൾ അതേ പോലെ പിന്തുടരുന്ന ഒരാളാണ് ചേതൻ.

మరింత సమాచారం తెలుసుకోండి: