കോൺഗ്രസ് നേത്ര്വതത്തെ ഇനി ഖാർഗെ നയിക്കും; 1000 ത്തിലധികം വോട്ട് പിടിച്ച് തരൂരിൻ്റെ ശക്തിപ്രകടനം! കർണാടകത്തിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനാകും. 7000 ത്തിലധികം വോട്ടു നേടിയാണ് ഖാർഗെ ജയം ഉറപ്പിച്ചത്. എതിർസ്ഥാനാർഥി ശശി തരൂർ ആയിരത്തിലധികം വോട്ടു നേടി. കോൺഗ്രസ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയിട്ടില്ല. എഐസിസി ആസ്ഥാനത്ത് ഇന്ന് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ക്ലൈമാക്സ്, 24 വർഷത്തിനു ശേഷം പാർട്ടിയെ നയിക്കാൻ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും നേതാവ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പാർട്ടിക്ക് പുതിയ ഊർജം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് തരൂർ മത്സരിത്തിറങ്ങിയത്.





   'തിങ്ക് തരൂർ, തിങ്ക് ടുമോറോ' എന്ന ക്യാപ്ഷൻ പങ്കുവെച്ചു തരൂർ സോഷ്യൽ മീഡിയയിലേക്കും പ്രചാരണം വ്യാപിപ്പിച്ചു. എന്നാൽ ഖാർഗെയ്ക്കു നേതാക്കളുടെ പിന്തുണയേറിയത് തരൂരിൻ്റെ പ്രചാരണത്തിനു മങ്ങലേൽപ്പിച്ചു. അവസാനഘട്ടം തരൂരിന് അനുകൂലിച്ചു കൂടുതൽ മുതിർന്ന, യുവ നേതാക്കൾ രംഗത്തെത്തിയത് ശ്രദ്ധയാകർഷിച്ചിരുന്നു.ഗാന്ധി കുടുംബത്തിൻ്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാർഗെ നേരത്തെ തന്നെ വിജയം ഉറപ്പിച്ചിരുന്നു. ഖാർഗെയ്‍ക്കൊപ്പം പ്രചാരണത്തിന് അണിനിരന്ന നേതാക്കളുടെ ബാഹുല്യം തന്നെ ഇത് തെളിയിച്ചിരുന്നു.എഐസിസിയിലും പിസിസികളിലുമായി 67 പോളിങ് ബൂത്തുകളും ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരുന്നത്. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.





  93.48 ആയിരുന്നു പോളിങ് ശതമാനം. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായാണ് നടന്നതെന്ന് കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പ്രതികരിച്ചിരുന്നു. കഴിഞ്ഞ 17 നായിരുന്നു ബാലറ്റിലൂടെ വോട്ടെടുപ്പ് നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലുമണിക്കാണ് അവസാനിച്ചത്. കോളേജിൽ പഠിക്കുമ്പോൾ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഖാർഗെ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1962 ലാണ് കോൺഗ്രസിൽ ചേർന്നത്. 1972 ലെ നിയമസഭ തെരഞ്ഞെടുപ്പാണ് ആദ്യം മത്സരം. 




  അന്ന് ഗുർമിട്ക്കൽ മണ്ഡലത്തിൽ നിന്നു നിയമസഭയിൽ എത്തി. രാജ്യസഭാ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് കോൺഗ്രസ് അധ്യക്ഷ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തുടർന്ന് പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ദളിത് മുഖം കൂടിയാണ് 80 കാരനായ മല്ലികാർജുൻ ഖാർഗെ. നിലവിൽ കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, 10 തവണ നിയമസഭാംഗം, രണ്ട് തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർണാടകത്തിലെ വാർവെട്ടി എന്ന ഗ്രാമത്തിലാണ് 1942 ജൂലൈ 21 നാണ് ഖാർഗെയുടെ ജനനം.

Find out more: