ഇത്രയധികം കുഴപ്പിക്കുന്ന ഒരു കേസ് അടുത്ത കാലത്തെങ്ങും പോലീസിനു മുന്നിൽ എത്തിച്ചേർന്നിരുന്നില്ല എന്നതാണ് സത്യം. ഇതിനിടയിൽ ജസ്‌നയെ കുറിച്ചു വിവരം തരുന്നവർക്ക് രണ്ടു ലക്ഷം രൂപ പോലീസ് പ്രതിഫലം പ്രഖ്യാപിച്ചു. ജസ്നയുടെ ശരീര പ്രകൃതത്തിലുള്ള അതേ സാമ്യമുള്ള കുട്ടികളെ പലയിടത്തായി വെച്ചു കണ്ടു എന്നാതായിരുന്നു കൂടുതൽ ഫോൺ കോളുകളുടെയും സാരം.ഇതിനിടയിൽ അലീഷയാണ് ജസ്ന എന്നു പറഞ്ഞു വിളിച്ച വിരുതന്മാർ വേറെയുമുണ്ട്.എന്തായാലും കേസിൻ്റെ തുടരന്വേഷണത്തിന് സഹായിക്കുന്ന ഒന്നും തന്നെ പ്രതിഫല തുക പ്രഖ്യാപിച്ചതിനു ശേഷം ലഭിച്ചില്ല എന്നതാണ് സത്യം.



ജസ്നയുടെ സുഹൃത്തിനെ പന്ത്രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിട്ടും തിരോധാനത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വാക്ക് പോലും ലഭിച്ചില്ല എന്നതും പോലീസിനെ വീണ്ടും കുഴപ്പിച്ചു.പ്രതിഫല തുകയിലെ പൂജ്യങ്ങളുടെ എണ്ണം കണ്ടിട്ടാകണം പ്രതിഫലം പ്രഖ്യാപിച്ച പിറ്റേ ദിവസം മുതൽ നിരവധി കോളുകളാണ് പൊലീസിനേ തേടി എത്തിയത്. എന്നാൽ അതൊന്നും അന്വേഷണത്തെ സഹായിച്ചില്ല എന്നു മാത്രമല്ല, ആ ഫോൺ കോളുകളിൽ കൂടുതലും ഊഹാപോഹങ്ങൾ മാത്രമായിരുന്നു.ചോദ്യം ചെയ്ത് വിട്ടയച്ചതിനു ശേഷം ഈ സുഹൃത്തും കുടുംബവും പോലീസിനെതിരെ തിരിഞ്ഞതോടെ പൊലീസ് പ്രതിരോധത്തിലായി. പേരിന് മാത്രമായിട്ടാണ് ജസ്ന തിരോധാന കേസ് പോലീസ് അന്വേഷിക്കുന്നത് എന്ന ആരോപണം ഓരോ ദിവസവും ശക്തമായി കൊണ്ടിരുന്നു.



ഫോൺകോൾ പരിശോധനയല്ലാതെ അന്വേഷണത്തിൽ അൽപ്പം പോലും മുന്നേറാൻ പോലീസിന് സാധിച്ചില്ല.ജസ്നയുമായി ഈ സുഹൃത്ത് ഒരു വർഷത്തിനിടെ ആയിരത്തിലേറെ തവണ ഫോണിൽ സംസാരിച്ചതായി കണ്ടെത്തിയതോടെയാണ് ജസ്നയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തത്. രണ്ടുലക്ഷം ഫോൺകോളുകൾ ശേഖരിച്ചതിൽ നിന്ന് തെരഞ്ഞെടുത്ത മുന്നൂറോളം കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. ജസ്നയ്ക്ക് മറ്റൊരു ഫോൺ കൂടി ഉണ്ടായിരുന്നന്ന് സംശയമുള്ളതായി കോളേജിലെ കൂട്ടുകാരി പറഞ്ഞതിൻ പ്രകാരമാണ് പോലീസ് വീണ്ടും ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വീണ്ടും തുടരാൻ തീരുമാനിച്ചത്.കേസന്വേഷണത്തിൻറെ തുടക്കത്തിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ അവലോകന യോഗങ്ങൾ ചേർന്നിരുന്നു. എന്നാൽ, പിന്നീട് അവലോകന യോഗം പോലും പേരിന് മാത്രമായി. ഇതിനിടയിൽ ബേസ് മോഡൽ ഫോൺ അല്ലാതെ ജസ്ന മറ്റെതെങ്കിലും ഫോൺ ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് ഉണ്ടായതിനെ തുടർന്ന് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.സാധാരണയായി പഴയ മോഡൽ ഫോൺ ആണ് ജസ്‌ന ഉപയോഗിച്ചിരുന്നത്. അത് വീട്ടിൽ വച്ചാണ് ജസ്ന ഇറങ്ങിപ്പോയത്.



എന്നാൽ ജസ്‌നയ്ക്ക് ഒരു ഫോൺ മാത്രമേയുള്ളൂവെന്നും അത് സാധാരണ ഫോൺ മാത്രമായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ഈ ഫോൺ പോലീസ് വിശദമായി പരിശോധിച്ചു. ഇതിൽ നിന്ന് സംശയകരമായ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. ഈ ഫോണിൽ നിന്നാണ് എല്ലാവരെയും ജസ്ന വിളിച്ചിട്ടുള്ളത്. ആൺ സുഹൃത്തിനെ വിളിച്ചതും സന്ദേശം അയച്ചതുമെല്ലാം ഈ ഫോണിൽ നിന്നു തന്നെയാണ്. അതിനാലാണ് സൈബർ സെല്ലിൻറെ സഹായം പോലീസ് തേടിയത്. അവർ പ്രദേശത്തെ ഒട്ടേറെ ടവറുകൾക്ക് കീഴിലുള്ള ഫോൺ വിളികളും സന്ദേശങ്ങളും അരിച്ചുപെറുക്കി. ജസ്‌ന സഞ്ചരിച്ചിരുന്ന വഴികളിലുള്ള ടവറുകളാണ് പ്രധാനമായും പരിശോധിച്ചത്. എല്ലാ മൊബൈൽ ടവറുകളിൽ നിന്നും സിഗ്നലുകൾ ശേഖരിച്ചു. ആറ് മാസം മുമ്പുള്ളതായതിനാൽ ലക്ഷക്കണക്കിന് ഫോൺ വിളികളും സന്ദേശങ്ങളുമാണ് പരിശോധിക്കേണ്ടി വന്നത്. 




ശബരിമല സീസണിലെ ഫോൺവിളികളും പരിശോധിക്കേണ്ടി വന്നത് സൈബർ സെല്ലിനും പോലീസിനും തലവേദനയായി.ഒരു സ്മാർട്ട് ഫോൺ ജസ്‌നയുടെ കൈവശം ഒരിക്കൽ കണ്ടിരുന്നുവെന്നും ചോദിച്ചപ്പോൾ മറ്റൊരു കൂട്ടുകാരിയുടെയാണെന്നും സൂക്ഷിക്കാൻ ഏൽപിച്ചതാണെന്നും ജസ്ന പറഞ്ഞിരുന്നു എന്നായിരുന്നു കൂട്ടുകാരിയുടെ മൊഴി. ഇതോടെ സൈബർ സെല്ലിൻറെ സഹായത്തോടെ പോലീസിൻ്റെ പരിശോധന തുടർന്നു.സംശയകരമായ രീതിയിൽ കണ്ട 6000 മൊബൈൽ സിഗ്നലുകളുടെ പട്ടിക തയ്യാറാക്കി. ഈ പട്ടികയിൽ ഉൾപ്പെട്ട നമ്പറുകളിലെ വിളികൾ സൂക്ഷ്മമായി വീണ്ടും വീണ്ടും പരിശോധിച്ചു എങ്കിലും തുമ്പൊന്നും ലഭിച്ചില്ല . ഇതിൽ ചില സംശയകരമായ വിളികൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ജസ്ന തിരോധാനക്കേസ് തെളിയിക്കാനുള്ള ചവിട്ടു പടിയായിരുന്നില്ല അതൊന്നും.ജസ്‌നയെ കാണാതായത് മാർച്ച് 22നാണ്. അതിന് ആറ് മാസം മുമ്പ് മുതലുള്ള ഫോൺവിളികളാണ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്. മുക്കൂട്ടുത്തറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി, കുട്ടിക്കാനം, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലെ ടവറുകൾ പരിശോധിച്ചു.

మరింత సమాచారం తెలుసుకోండి: