സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്; മുഖ്യമന്ത്രിയുടെ മകളുടെ ഷാർജയിലെ ബിസിനസിനായി ക്ലിഫ് ഹൗസിൽ ചർച്ചകൾ നടനിരുന്നു! മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൻ്റെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നുമാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സത്യവാങ്മൂലം. 2017 സെപ്റ്റംബർ 26ന് ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലായിരുന്നു ചർച്ച.





   പിണറായിയുടെ മകൾക്ക് ഷാർജയിൽ ഐ.ടി സംരംഭം തുടങ്ങുന്നത് സംബന്ധിച്ചാണ് ചർച്ച നടന്നത്. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തിയെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷ് വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടച്ചിട്ട മുറിയിൽ നടന്ന സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കർ, മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരും പങ്കെടുത്തു. ചർച്ചകൾ നടന്നുവെങ്കിലും ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. ഷാർജ ഭരണാധികാരി എതിർപ്പ് ഉന്നയിച്ചതാണ് ബിസിനസ് ആരംഭിക്കുന്നതിൽ തടസമായതെന്നും സ്വപ്ന പറഞ്ഞു.







   മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസിൽ വെച്ച് പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് മുൻപ് സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സ്വർണം കടത്തിയെന്ന് കരുതപ്പെടുന്ന ബിരിയാണി പാത്രങ്ങൾ കൊണ്ട് പോയത് വലിയ കാറുകളിലായിരുന്നു. ഇത് സംബന്ധിച്ച ചാറ്റുകൾ തൻ്റെ മൊബൈൽ ഫോണിലുണ്ട്. ഈ ഫോൺ എൻഐഎയുടെ കസ്റ്റഡിയിലുണ്ട്. ബിരിയാണി ചെമ്പ് കൊടുത്തുവിട്ടത് കോൺസൽ ജനറലിൻ്റെ ഓഫീസിൽ നിന്നായിരുന്നു. 







  പാത്രങ്ങൾ ക്ലിഫ് ഹൗസിൽ എത്തുന്നതുവരെ കോൺസൽ അസ്വസ്ഥനായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷ് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ മൊഴി നൽകിയതായി അറിയിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെ സിപിഎം വീണ്ടും പ്രതിരോധത്തിൽ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും അടക്കമുള്ള ഉന്നതർക്ക് പങ്കുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം.

Find out more: