എല്ലാ കാര്യങ്ങളും വീട്ടിൽ പറയുമായിരുന്നുവെന്നും വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പിന്നെ ജെസ്ന എന്തിനിതു ചെയ്യണമെന്ന വീട്ടുകാരുടെ ചോദ്യത്തിനു മുന്നിൽ പോലീസുകാരും ഒന്നു പകച്ചു. ജെസ്നയുടെ അമ്മ 2017 ജൂൺ മാസമാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. വീട്ടിൽ അച്ഛനെയും സഹോദരങ്ങളെയും നോക്കാൻ ആരും തന്നെയില്ല. അതിനാൽ വീട്ടിൽ നിന്ന് ഇനി പഠിക്കാനായിരുന്നു ജെസ്നയുടെ തീരുമാനം. സ്വയം ഇറങ്ങി പോകാൻ സാധ്യത ഇല്ലായെന്ന വീട്ടുകാരുടെ വാദത്തെ മുൻനിർത്തിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിക്കൊണ്ടുപോകലിനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞില്ല.
എന്നാൽ ലോക്കൽ പോലീസിൻ്റെ അന്വേഷണത്തെ സഹായിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല. സാധാരണ തിരോധാന കേസുകൾ പോലെയല്ല ജെസ്നയുടെ കേസ് എന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമായി. അന്വേഷണം ആരംഭിച്ചു. ജെസ്നയുടെ വീട്ടുകാർ പിറ്റേന്ന് രാവിലെ വെച്ചൂച്ചിറ പോലീസിലും വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. ഇതിനിടയിൽ പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ല എന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പടെയുള്ളവർക്ക് ജെസ്നയുടെ കുടുംബം പരാതി നൽകുകയും, കോട്ടയം, പത്തനംതിട്ട പ്രസ് ക്ലബുകളിൽ വാർത്താ സമ്മേളനം നടത്തുകയും ചെയ്തു.
ജെസ്‌നയുടെ പിതാവിന്റെ പരാതി ലഭിച്ചയുടനെ മുഖ്യമന്ത്രി പിണറായി വിജയൻ ജെസ്ന തിരോധാനക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി.പോലീസ് അന്വേഷണത്തിന് ആകെ ലഭിച്ചത് ജെസ്ന വീട്ടിൽ നിന്നിറങ്ങി ടൗണിൽ എത്തി എന്ന സാക്ഷിമൊഴികൾ മാത്രമാണ്.ഇതിനിടയിൽ അവസാന കച്ചി തുരുമ്പെന്ന നിലയിൽ ജെസ്നയുടെ കൂട്ടുകാരെ ഉൾപ്പെടുത്തിയും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ കേന്ദ്രികരിച്ചും സിസി ടിവികൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടർന്നു