
മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറുകളോളം സമയമാണ് രാഹുൽ അന്വേഷണ സംഘത്തിന് മുന്നിലിരുന്നത്. സാമ്പത്തിക രേഖകളും മറ്റും കാണിച്ചും രാഹുലിനെ ചോദ്യം ചെയ്തത് എന്നാണ് മാധ്യമ റിപ്പോർട്ട്. എന്നാൽ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെലല്ലാം രാഹുൽ നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.മുൻകൂട്ടി തയ്യാറാക്കിയ മട്ടിലായിരുന്നു ഓരോ ചോദ്യത്തിനും രാഹുലിന്റെ മറുപടി നൽകുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ചോദ്യം ചെയ്യലിൽ താൻ പറയുന്നതെല്ലാം രേഖപ്പെടുത്തണമെന്നും അതിൽ ഉദ്യോഗസ്ഥൻ ഒപ്പിടണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇഡി റിക്കോർഡ് ചെയ്ത ഓരോ ഉത്തരവും പൂർണമായി കേട്ട ശേഷമാണ് അടുത്ത ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ ചില രേഖകൾ മാത്രമാണ് രാഹുൽ സമർപ്പിച്ചിരിക്കുന്നത്. അവശേഷിക്കുന്നവ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാഹുൽ ചോദ്യങ്ങൾക്ക് ഏറെ സമയമെടുത്താണ് ഉത്തരങ്ങൾ നൽകുന്നതെന്നും പല ഉത്തരങ്ങളും ആവർത്തിക്കുന്നുവെന്നുമാണ് റിപ്പോർട്ടുള്ളത്. ഇത് കാരണമാണ് ചോദ്യം ചെയ്യൽ നീളുവാൻ കാരണമെന്നും ഇഡി കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.അതേസമയം, രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇഡി നടപടിയിൽ പ്രതിഷേധിച്ച് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും ഉപരോധിച്ചു.
നാഷണൽ ഹെറാൾഡ് പത്രത്തിൻറെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിൻറെ (എ ജെ എൽ) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ ഈ മാസം 23ന് ഹാജരാകാനാണ് സോണിയ ഗാന്ധിയ്ക്ക് ഇ.ഡി. സമൻസയച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.