നിയമം പിൻവലിക്കുന്നതു വരെ വാക്സിനെടുക്കില്ലായെന്ന് കർഷകർ! രാജ്യവ്യാപകമായി ആരംഭിച്ച കൊവിഡ് 19 വാക്സിനേഷൻ യജ്ഞം ഒരു ദിവസം പിന്നിടുമ്പോഴായിരുന്നു കർഷകരുടെ പ്രതികരണം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതു വരെ വാക്സിൻ സ്വീകരിക്കാനായി നാട്ടിലേയ്ക്ക് മടങ്ങില്ലെന്ന് കർഷകർ പറഞ്ഞു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ കൊവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിക്കില്ലെന്ന് ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ റിപബ്ലിക് ദിനത്തിൽ ഡൽഹി ഔട്ടർ റിങ് റോഡിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കർഷകർ. എന്നാൽ ഇതിനെതിരെ ഡൽഹി പോലീസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ സമാധാനപരമായ റാലിയായിരിക്കുമെന്നും റിപബ്ലിക് ദിന പരിപാടികൾ തടസ്സപ്പെടുത്തില്ലെന്നും എല്ലാ ട്രാക്ടറുകളിലും ദേശീയപതാകയുണ്ടാകുമെന്നും കർഷകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.



  ആദ്യഘട്ടത്തിൽ മൂന്ന് കോടി മുൻനിര പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നതെങ്കിലും പിന്നീട് രാജ്യത്തെ പ്രായമേറിയവരും മറ്റു രോഗങ്ങളുള്ളവരുമായ 27 കോടി ആളുകൾക്ക് കൊവിഡ് വാക്സിൻ നൽകാനാണ് സർക്കാർ നീക്കം. രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരിൽ വലിയൊരു ശതമാനം 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. എന്നാൽ വാക്സിൻ സ്വീകരിക്കാനായി നാട്ടിലേയ്ക്ക് പോകില്ലെന്നാണ് പ്രതിഷേധ രംഗത്തുള്ള പല പ്രായമായ കർഷകരും വ്യക്തമാക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.റാലിയുമായി ഡൽഹി പോലീസും ഹരിയാന പോലീസും സഹകരിക്കണമെന്നും രാജ്യത്തെ പൈതൃകമന്ദിരങ്ങൾക്കോ മറ്റു സ്ഥലങ്ങൾക്കോ ഒരു ഭീഷണിയും ഉണ്ടാക്കില്ലെന്നും കർഷകർ വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കർഷകരുടെ അവസ്ഥയും ചരിത്രസംഭവങ്ങളും ചിത്രീകരിക്കുന്ന ടാബ്ലോകളും ഫ്ലോട്ടുകളുമായിരിക്കും ട്രാക്ടറുകളിൽ ഉണ്ടാകുകയെന്നും കർഷകർ പറഞ്ഞു.



  കൊവിഡ് 19 മരണനിരക്ക് അടക്കം സർക്കാർ പറയുന്ന കണക്കുകളെ വിശ്വസിക്കാൻ സമരക്കാരിൽ പലരും തയ്യാറല്ല. കർഷകസമരവേദിയിൽ മാസ്ക് ഒരു അപൂർവകാഴ്ചയാണ്, സാമൂഹിക അകലവുമില്ല. എന്നാൽ സമരവേദിയിൽ വന്നിട്ട് ആഴ്ചകളായെങ്കിലും ഇരുനൂറോളം പേർ വരുന്ന തങ്ങളുടെ സംഘത്തിൽ ഇതുവരെ ആർക്കും കൊവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിട്ടില്ലെന്നാണ് ഫിറോസ്പൂരിൽ നിന്നുള്ള ഒരു യുവകർഷകൻ പറയുന്നത്. രോഗത്തെപ്പറ്റി ശരിയായ ധാരണ സമരക്കാരിൽ പലർക്കുമില്ല. "കൊവിഡ് 19 മുൻപും ഉണ്ടായിരുന്നെന്നും പ്രതിരോധശേഷി കുറഞ്ഞവരെയാണ് ബാധിക്കുന്നതെന്നും പല ഡോക്ടർമാരും പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്.



  ഇവിടെ ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യരാണ് തെരുവിൽ കഴിയുന്നത്. അവർക്ക് കൈകഴുകാനുള്ള സംവിധാനങ്ങളില്ല. മാസ്കും ധരികകുന്നില്ല. അവർ എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നത്." കിർത്തി കിസാൻ യൂണിയൻ അംഗവും മോഗ ജില്ലയിൽ നിന്നുള്ള കർഷകനുമായ ചംകൗർ സിങ് ചോദിച്ചു. വിവാദനിയമങ്ങൾ നടപ്പാക്കുകയെന്ന ഗൂഢലക്ഷ്യം മാത്രം മുന്നിൽക്കണ്ടാണ് കേന്ദ്രസർക്കാർ ലോക്ക്ഡൗൺ നടപ്പാക്കിയതെന്നും അവർ ആരോപിച്ചു. "ഞങ്ങൾക്ക് രോഗമുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ വാക്സിനെടുക്കൂ. അല്ലെങ്കിൽ എടുക്കില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

మరింత సమాచారం తెలుసుకోండి: