ദയയുടെ സെറ്റിൽ വെച്ച് തന്നെ മണികണ്ഠനെന്ന് വിളിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് മഞ്ജു വാര്യർ! മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യർ സിനിമയിലെത്തുന്നതിന് മുൻപ് യുവി മഞ്ജുവായിരുന്നു. യുവജനോത്സവ വേദികളിലൂടെയായാണ് മഞ്ജു സിനിമയിലേക്കെത്തിയത്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. സല്ലാപത്തിലൂടെയായിരുന്നു നായികയായി സ്ഥാനക്കയറ്റം കിട്ടിയത്. യുവി മഞ്ജു കൂടാതെ വേറൊരു പേര് കൂടിയുണ്ടായിരുന്നുവെന്ന് മഞ്ജു പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിലെത്തിയപ്പോഴായിരുന്നു മഞ്ജു പേരിനെക്കുറിച്ച് സംസാരിച്ചത്. സിനിമയിലെത്തിയതിന് ശേഷം പേര് മാറ്റിയ താരങ്ങളേറെയാണ്. ന്യൂമറോളജി പ്രകാരവും അല്ലാതെയുമൊക്കെയായി പലരും പുതിയ പേര് സ്വീകരിച്ചിട്ടുണ്ട്. ചിലരാവട്ടെ കഥാപാത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.




മണികണ്ഠനെന്നൊരു പേര് കൂടിയുണ്ടായിരുന്നു. ദയ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആ പേര് വീണത്. ഞാൻ ആൺവേഷത്തിൽ വരുമ്പോൾ മഞ്ജു എന്ന് വിളിക്കാൻ തോന്നുന്നില്ല, നമുക്ക് മണികണ്ഠനെന്ന് വിളിക്കാമെന്നായിരുന്നു വേണുസാർ പറഞ്ഞത്. എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. എനിക്കും ഇഷ്ടമായിരുന്നു. ആൺവേഷം എന്ന് കെട്ടുന്നോ അന്നൊക്കെ മണികണ്ഠനെന്നായിരുന്നു വിളിച്ചത്.യുവി മഞ്ജു എന്ന പേര് അങ്ങനെ എല്ലാവർക്കും അറിയില്ലെന്ന് മഞ്ജു പറയുന്നു. സിനിമയിൽ വന്നതോടെയാണ് മഞ്ജു വാര്യർ എന്നാക്കി മാറ്റിയത്.ആ സമയത്ത് അതൊക്കെ അപൂർവ്വമായ കാര്യമായിരുന്നു. മഞ്ജുവിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു ദയ. താനും ഏറെയിഷ്ടത്തോടെ മനസിൽ കൊണ്ടുനടക്കുന്ന കഥാപാത്രമാണ് ദയയിലേതെന്നും താരം പറഞ്ഞിരുന്നു.




യയുടെ പൂർണ്ണ സ്‌ക്രിപ്റ്റ് എംടി സാർ എനിക്ക് തന്നിരുന്നു.ആദ്യമായിട്ടാണ് ബൈൻഡ് ചെയ്ത പൂർണ സ്‌ക്രിപ്റ്റ് കിട്ടിയത്. എംടി സാർ എനിക്ക് സക്രിപ്റ്റ് തന്നത് വലിയൊരു അനുഭവമായിരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു.തന്നെക്കുറിച്ച് പത്രത്തിൽ വന്ന വാർത്ത മുൻപൊരിക്കൽ മഞ്ജു തന്നെ ഷെയർ ചെയ്തിരുന്നു. കേന്ദ്ര മാനവശേഷി വകുപ്പിന്റെ നാഷണൽ ടാലന്റ് ആൻഡ് ട്രെയിനിംഗ് സ്‌കോളർഷിപ്പ്(ഭരതനാട്യം) നേടിയ വാർത്തയുടെ പേപ്പർ കട്ടിംഗായിരുന്നു മഞ്ജു ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. യുവി മഞ്ജു എന്നായിരുന്നു അന്ന് വാർത്തയിൽ വന്ന പേര്. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു അന്ന്. 




നാഗർകോവിൽ നിന്നും അച്ഛന് ട്രാൻസ്ഫറായി കൊച്ചിയിലേക്കും പിന്നീട് കണ്ണൂരിലേക്കും വന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. മകൾക്ക് നൃത്തം പഠിക്കാനുള്ള സൗകര്യമുണ്ടോയെന്നായിരുന്നു ട്രാൻസ്ഫർ സമയത്തെല്ലാം അച്ഛൻ നോക്കിയിരുന്നത്. സിനിമയിലെത്തിയപ്പോഴും നൃത്തം തുടരണമെന്നായിരുന്നു അച്ഛൻ പറഞ്ഞത്. വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് ഗുരുവായൂരിൽ നൃത്തം ചെയ്തപ്പോൾ അച്ഛനും അമ്മയുമായിരുന്നു ഏറെ സന്തോഷിച്ചതെന്നും മഞ്ജു മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സിനിമാതിരക്കുകൾക്കിടയിലും ഡാൻസ് ചെയ്യാനായി സമയം കണ്ടെത്താറുണ്ട് താനെന്നും താരം പറഞ്ഞിരുന്നു.

Find out more: