
കൂടാതെ ജമാഅത്തെ ഇസ്ലാമി കേരളത്തിൽ താലിബാനിസം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ നേതാവാണെന്നും 'മാപ്പിള ലഹള' ഹിന്ദു വിരുദ്ധ കലാപമായിരുന്നുവെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. വാരിയംകുന്നത്തിന്റെ നേതൃത്വത്തിലുള്ള മാപ്പിള ലഹള സ്വാതന്ത്ര്യ സമരമെന്നു പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോടു കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കർഷക സമരമൊന്നും ആയിരുന്നില്ലെന്നും ഹിന്ദുവേട്ടയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കലാപം മൂലം ഇഎംഎസിന്റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇഎംഎസിന്റെ സ്വാതന്ത്ര്യ സമരമെന്ന സമ്പൂർണ്ണ ഗ്രന്ഥം വാരിയംകുന്നത്തിന് സ്മാരകം ഉണ്ടാക്കാൻ പോകുന്ന പിഎ മുഹമ്മദ് റിയാസ് വായിക്കണമെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയുള്ള വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയ്ക്ക് വധഭീഷണിയെന്നു റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച വീഡിയോ പ്രചരിക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. എന്നാൽ സന്ദേശത്തിൻ്റെ ഉറവിടം വ്യക്തമല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കം മലബാർ കലാപത്തിൽ പങ്കെുടുത്ത നേതാക്കളുടെ പേര് സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കാനുള്ള ശ്രമം വിവാദമായിട്ടുണ്ട്. ഇതിനു പിന്നാലെ വാരിയംകുന്നൻ താലിബാൻ നേതാവാണെന്ന് അബ്ദുള്ളക്കുട്ടി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വധഭീഷണി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
വാരിയംകുന്നനെ താലിബാൻ തലവനെന്നു വിളിച്ച അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്നാണ് വീഡിയോയിലെ ആഹ്വാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. അവസരം കിട്ടിയാൽ താൻ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നും വീഡിയോയിൽ പറയുന്നു. സംഭവത്തെപ്പറ്റി പ്രതികരിച്ച അബ്ദുള്ളക്കുട്ടി വിഷയം ഗൗരവമുള്ളതാണെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.കേരളത്തിലെ ആദ്യ താലിബാൻ നേതാവാണ് വാരിയംകുന്നനെന്നായിരുന്നു കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി നടത്തിയ പരാമർശം. വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കുകയും സ്മാരകം നിർമിക്കുകയും ചെയ്യുന്ന സിപിഎം ചരിത്രപരമായ വിഡ്ഡിത്തമാണ് ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.