ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടുപോകുക ലക്ഷ്യം: മുഖ്യമന്ത്രി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുകയും തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്തതിൻ്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയം. ആ ജനവിധിയുടെ സന്ദേശം ഉൾക്കൊണ്ട്, സാമൂഹ്യ പുരോഗതിയുടെ ജനകീയ മാതൃകയെ കൂടുതൽ കരുത്തോടെ അവതരിപ്പിക്കുകയാണ് പുതിയ ബജറ്റ് ചെയ്യുന്നത്, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നോട്ടുവെച്ച വികസന നയങ്ങളുടെ തുടർച്ചയാണ് ഭേദഗതി വരുത്തിയ പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്തിൻ്റെ മൊത്തം അഭ്യന്തര ഉല്പാദനത്തിൽ 3.82 ശതമാനവും, മൊത്തം വരുമാനത്തിൽ 18.77 ശതമാനവും ഇടിവാണുണ്ടായത്.
തുടർന്നുണ്ടായ രണ്ടാം തരംഗം കൂടുതൽ കനത്ത ആഘാതമാണ് കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഏല്പിച്ചിരിക്കുന്നത്. ഈ സാഹചര്യം കൂടെ കണക്കിലെടുത്താണ് പുതുക്കിയ ബജത്തിന്റെ സമീപനം രൂപപ്പെടുത്തിയത്. അതേസമയം നവ ഉദാരവൽകൃത ലോകത്ത് ജനങ്ങൾ സർക്കാരുകളിൽ നിന്ന് അകലുകയും ജനാധിപത്യത്തിൻ്റെ അർഥം നഷ്ടമാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഈ ജനവിരുദ്ധ സമീപനത്തിനെതിരെ, സാമൂഹ്യക്ഷേമം ഉറപ്പു വരുത്തുന്ന സമഗ്രവും സർവതലസ്പർശിയുമായ വികസന ബദലാണ് എൽ ഡി എഫ് സർക്കാർ നടപ്പാക്കി വന്നിട്ടുള്ളത്. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ അൻപതു ശതമാനത്തോളം ജനങ്ങളുടെ കയ്യിൽ നേരിട്ട് പണമെത്തിക്കാനാണ് വകയിരുത്തിയിരിക്കുന്നത്.
ബാക്കി തുക സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വിവിധ നടപടികൾക്കായും ആരോഗ്യമേഖലയെ ശാക്തീകരിക്കുന്നതിനുമായി നീക്കി വച്ചിരിക്കുന്നു. തീവ്ര ദാരിദ്ര്യം തുടച്ചു നീക്കുക, സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പിലാക്കുക, സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുക തുടങ്ങി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനാവശ്യമായ നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അക്കാര്യം ബജറ്റിനോടൊപ്പം പ്രസിദ്ധീകരിച്ച 'മീഡിയം ടേം ഫിസ്കൽ പോളിസി & സ്ട്രാറ്റജി സ്റ്റേറ്റ്മെൻ്റിൽ' വിശദമാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലോട്ടുള്ള യാത്രയിലെ ഉറച്ച ചുവടുവയ്പാണ് 2020-21 വർഷത്തെ പുതുക്കിയ ബജറ്റ്, മുഖ്യമന്ത്രി വ്യക്തമാക്കി. ജനക്ഷേമത്തിൽ വിട്ടുവീഴ്ചകളില്ലാതെ വികസനം ഉറപ്പു വരുത്താൻ ആവശ്യമായ നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോവുക.
Find out more: