
ദിലീപിനോട് പറയാനുള്ള കാര്യങ്ങൾ അസിസ്റ്റന്റ് വഴിയാണ് ഞാൻ അറിയിച്ചിരുന്നത്. തിരിച്ചും അങ്ങനെ തന്നെ. മുൻപൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പിന്നീട് ദിലീപ് വന്ന് കൂളായി ഇടപെടും. അടുത്ത ഷോട്ട് എങ്ങനെ എടുക്കുന്നുവെന്നൊക്കെ ചോദിച്ച് വരും. ഞാൻ ഏറ്റവും കംഫർട്ടായിട്ട് ജോലി ചെയ്യുന്ന നടൻ ദിലീപാണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. അങ്ങനെയല്ല, വർക്ക് ചെയ്യാൻ ഏറ്റവും ടഫ് ദിലീപിനൊപ്പമാണ്. ദിലീപിനൊരു ഡയറക്ടർ സെൻസും അറിവുമുണ്ട്. എന്തെങ്കിലും ചോദിച്ചാൽ അത് കറക്റ്റായിരിക്കും. ഞാൻ അവിടെ ഇങ്ങനെ പറഞ്ഞാൽ അങ്ങനെയാവില്ലേ എന്നൊക്കെ ചോദിച്ച് വരും. ഷൂട്ട് കഴിഞ്ഞ് തനിക്ക് നേരത്തെ പോവേണ്ട ആവശ്യമുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു. അതിനായി തയ്യാറെടുക്കുകയായിരുന്നു. ആ സമയത്താണ് കടലിൽ ഒരു അപൂർവ്വ പ്രതിഭാസം നടക്കുന്നത്.
വർഷത്തിലൊരിക്കൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു അവിടെയുള്ളവർ പറഞ്ഞത്. പ്രേക്ഷകർക്ക് ഇത് മനസിലാവുമോ എന്നറിയില്ലെങ്കിലും ഈ രംഗം ചിത്രത്തിൽ ഉൾപ്പെടുത്താനായി തീരുമാനിക്കുകയായിരുന്നു ലാൽ ജോസ്. ഡ്രസ് മാറാൻ പോയ ദിലീപിനെ വിളിക്കാനായി ആളെ വിട്ടു. ഞാൻ പോവുന്ന കാര്യം പറഞ്ഞതല്ലേയെന്നായിരുന്നു മറുപടി. എന്റെ ശരീരത്തിൽ നിന്നും രാധയെ ഇറക്കിവിട്ടു, ഇനി ഇന്ന് അഭിനയിക്കാനാവില്ലെന്നും പറഞ്ഞിരുന്നു.
രാധയെ തിരിച്ചുകയറ്റിയിട്ട് സിബ്ബിട്ടാൽ മതിയെന്നായിരുന്നു ലാൽ ജോസ് തിരിച്ചുപറഞ്ഞത്. ഈ മറുപടി ദിലീപിന് ഇഷ്ടമായില്ല. തന്റെ അടുത്ത സുഹൃത്താണെങ്കിലും ദിലീപിനൊപ്പം ജോലി ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ലാൽ ജോസ് പറയുന്നത്. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രിയ കൂട്ടുകാരനെക്കുറിച്ച് വാചാലനായത്. ചാന്തുപൊട്ട് സിനിമയ്ക്കിടയിൽ പിണങ്ങിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
----