കൊവിഡ് 19 ന്റെ ഭാഗമായി 20,000 കോടിയുടെ സാമ്പത്തിക പാക്കേജുമായി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക രംഗം തകർന്ന നിലയിലാണ്. സാധാരണ ജനജീവിതം ദുസഹമായ നിലയിലാണ്. ഈ സാഹചര്യം പരിഗണിച്ചാണ് പാക്കേജ് പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴിയാണ് വായ്‌പ ലഭ്യമാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

    ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിനിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.  ക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക് ആയിരം രൂപ വീതം സഹായമായി നല്‍കും. ഇതിനുവേണ്ടി നൂറുകോടി രൂപ വിനിയോഗിക്കും. പൊതുവിതരണ സമ്പ്രദായത്തിലൂടെ നൂറുകോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി നല്‍കും.

 

 

   ബി.പി.എല്‍ അന്ത്യോദയ ഒഴികെയുള്ളവര്‍ക്ക് പത്ത് കിലോ വീതമാണ് നല്‍കുക രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം നല്‍കും. 1,320 കോടി രൂപയാണ് ഇതിനായി ചെലവാക്കുക. സംസ്ഥാന സര്‍ക്കാര്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തില്‍ കൊടുത്തു തീര്‍ക്കും. പതിനാലായിരം കോടി രൂപയാണ് ഇതിന് ചെലവിടുന്നത്.

 

 

    എല്ലാം ചേര്‍ത്ത് ഇരുപതിനായിരം കോടി രൂപ സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിലേക്ക് എത്തിക്കുകയാണ്. ഇതിലൂടെ കോവിഡ്-19 ബാധമൂലം ഉണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് കൊടുക്കാന്‍ ഭക്ഷണശാലകള്‍ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം ഭക്ഷണശാലകള്‍ ഏപ്രില്‍ മാസം തന്നെ തുടങ്ങും. ഊണിന് 25 എന്നത് 20 രൂപയായി കുറയ്ക്കും.ഇതിനുവേണ്ടി 50 കോടി രൂപ ചെലവിടും.

 

 

    കോവിഡ് ബാധയെത്തുടര്‍ന്ന് ആരോഗ്യമേഖലയില്‍ കൂടുതല്‍ ചെലവുകള്‍ വേണ്ടിവരുന്നു. ഇതിനു വേണ്ടി 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിക്കുകയാണ്. ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ചാര്‍ജ് ഇളവ് നല്‍കും. മറ്റ് വിധത്തില്‍ ഈ വിഭാഗത്തെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കും.

 

 

   റൂട്ട് ബസ് (സ്റ്റേജ് കാര്യേജ്), കോണ്‍ട്രാക്ട് കാര്യേജ് എന്നിവയുടെ നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കും. മൂന്നു മാസത്തെ നികുതിയില്‍ ഒരു മാസത്തെ ഇളവാണ് റൂട്ട് ബസ്സുകള്‍ക്ക് നല്‍കുക. കോണ്‍ട്രാക്ട് കാര്യേജിനും ഇതിനു തുല്യമായ ഇളവ് നല്‍കും. ഇതിനു വേണ്ടി 23.6 കോടി രൂപയുടെ ഇളവാണ് ഇതിലൂടെ നല്‍കുന്നത്.

 

 

    വൈദ്യുതിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കും. സിനിമാ തിയറ്ററുകള്‍ക്ക് എന്‍റര്‍ടെയ്മെന്‍റ് ടാക്സില്‍ ഇളവു നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: